Currency

ജൂലൈ മുതല്‍ ഓഫിസുകളില്‍ പകുതി ജീവനക്കാര്‍ക്കെത്താം; കോവിഡ് നിയന്ത്രണങ്ങളുടെ രണ്ടാംഘട്ടത്തിന് തുടക്കം

സ്വന്തം ലേഖകന്‍Thursday, June 25, 2020 12:48 pm

ദോഹ: ജൂലൈ ഒന്നുമുതല്‍ വിവിധ സര്‍ക്കാര്‍, സ്വകാര്യ ഓഫിസുകളില്‍ പകുതി ജീവനക്കാര്‍ക്ക് ജോലിക്ക് ഹാജരാകാം. എല്ലാ കോവിഡ് പ്രതിരോധ നടപടികളും സ്വീകരിച്ചായിരിക്കണം ഇത്. ബാക്കി പകുതിപേര്‍ വീടുകളില്‍ ഇരുന്നുതന്നെ ജോലി ചെയ്യണം. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍അസീസ് ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. കോവിഡ് നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി പിന്‍വലിക്കുന്നതിന്റെ രണ്ടാംഘട്ടത്തിനാണ് ജൂലൈ ഒന്നുമുതല്‍ തുടക്കം കുറിക്കുന്നത്.

രാജ്യത്തെ സ്വകാര്യമേഖയിലെ ആരോഗ്യസ്ഥാപനങ്ങള്‍ക്ക് 60 ശതമാനം ശേഷിയിലും ജൂലൈ ഒന്നുമുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങാം. ചുരുങ്ങിയ മണിക്കൂറുകള്‍ മാളുകള്‍ക്കും പ്രവര്‍ത്തിക്കാം. മാര്‍ക്കറ്റുകളും ഹോള്‍സെയില്‍ മാര്‍ക്കറ്റുകളും ആളുകളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം വരുത്തി നിശ്ചിത മണിക്കൂറുകള്‍ പ്രവര്‍ത്തിപ്പിക്കാനും അനുമതിയുണ്ട്. കുറഞ്ഞ ആളുകള്‍ക്ക് പ്രവേശനം നല്‍കി റെസ്‌റ്റോറന്റുകളും തുറക്കാം.

മ്യൂസിയങ്ങളും ലൈബ്രറികളും നിശ്ചിത ആളുകള്‍ക്ക് പ്രവേശനം നല്‍കി നിശ്ചിത മണിക്കൂറുകള്‍ പ്രവര്‍ത്തിപ്പിക്കും. ജൂണ്‍ 15 മുതല്‍ തുടങ്ങി സെപ്റ്റംബറോടെ എല്ലാ കോവിഡ് നിയന്ത്രണങ്ങളും രാജ്യത്ത് നീക്കുകയാണ്. ആഗസ്റ്റ് മുതലുള്ള മൂന്നാം ഘട്ടത്തില്‍ രാജ്യത്തേക്ക് മടങ്ങിവരുന്നവര്‍ക്കുള്ള വിമാനങ്ങള്‍ അനുവദിക്കും. നിലവില്‍ കോവിഡ് വ്യാപനം കുറവുള്ള രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികള്‍ക്ക് ആഗസ്റ്റ് ഒന്നുമുതല്‍ ഖത്തറിലേക്ക് തിരിച്ചുവരാം. സെപ്റ്റംബറില്‍ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം പുനരാരംഭിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x