
മസ്‌കത്ത്: വന്ദേ ഭാരത് നാലാം ഘട്ടത്തില്‍ ഇന്ത്യയിലേക്ക് ഇരുപത് അധിക വിമാന സര്‍വീസുകള്‍ കൂടി ഉള്‍പ്പെടുത്തിയതായി മസ്‌കത്തിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു. ജൂലൈ 31 വരെയുള്ള വിമാന സര്‍വീസുകളുടെ വിവരങ്ങളും പ്രഖ്യാപിച്ചു. ഒമാനില്‍ നിന്നും ഇതിനോടകം 37,000 പ്രവാസികള്‍ ഇന്ത്യയിലേക്ക് മടങ്ങിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു.
വന്ദേ ഭാരത് ദൗത്യത്തിന്റെ നാലാം ഘട്ടത്തില്‍ ഒമാനില്‍ നിന്ന് 27 വിമാന സര്‍വീസുകളായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഇതിനു പുറമെ, കഴിഞ്ഞ ദിവസം 20 അധിക സര്‍വീസുകള്‍ കൂടി ഉള്‍പെടുത്തി. ഇതോടെ നാലാം ഘട്ടത്തില്‍ 47 സര്‍വീസുകളാണ് ഒമാനില്‍ നിന്നുണ്ടാവുക. കേരളത്തിലേക്കുള്ള 18 സര്‍വീസുകള്‍ക്ക് പുറമ ചെന്നൈ, മംഗളൂരു, ഹൈദരബാദ്, മുബൈ, ഡല്‍ഹി, ലക്നൗ, ശ്രീനഗര്‍, അഹമ്മദാബാദ് എന്നിവടങ്ങളിലേക്കും മസ്‌കത്തില്‍ നിന്നും സര്‍വീസുകളുണ്ടായിരിക്കും.
വന്ദേ ഭാരത് ദൗത്യത്തിനുകീഴില്‍ 77 വിമാന സര്‍വീസുകളിലായി 13,800ഓളം പ്രവാസികള്‍ ഇന്ത്യയിലേക്ക് മടങ്ങിയിട്ടുണ്ടെന്ന് ഇന്ത്യന്‍ എംബസി മാധ്യമ വിഭാഗം സെക്രട്ടറി അനുജ് സ്വരൂപ് വ്യക്തമാക്കി. ഇതിനു പുറമെ 130 ചാര്‍ട്ടേര്‍ഡ് വിമാനങ്ങളിലായി 23,400 പ്രവാസികളും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് മടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.