
ദോഹ: ഖത്തറില്‍ കോവിഡ്-19 നിയന്ത്രണങ്ങളിലെ ഇളവുകളുടെ പുതിയ ഘട്ടം പ്രാബല്യത്തിലായി. കോവിഡ്-19 മുന്‍കരുതലുകള്‍ പാലിച്ച് 30 ശതമാനം ശേഷിയില്‍ പ്രാദേശിക പ്രദര്‍ശനങ്ങള്‍ക്ക് അനുമതി. കോവിഡ്-19 നിയന്ത്രണങ്ങളിലെ ഇളവുകളുടെ 4-ാം ഘട്ടത്തിലെ 2-ാം ഘട്ട ഇളവുകളുടെ ഭാഗമാണിത്. ചൊവ്വാഴ്ച മുതല്‍ പുതിയ ഇളവുകള്‍ പ്രാബല്യത്തിലായി.
എല്ലാ പള്ളികളിലും പ്രതിദിന, വെള്ളിയാഴ്ച പ്രാര്‍ഥനക്കും അനുമതി. സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ 80 ശതമാനം ജീവനക്കാര്‍ ഹാജരായാല്‍ മതി. ഷോപ്പിങ് മാളുകളില്‍ കുട്ടികള്‍ക്ക് പ്രവേശിക്കാം. സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും മ്യൂസിയങ്ങള്‍, ലൈബ്രറികള്‍ എന്നിവയ്ക്കും പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിക്കാം. മാസ്‌ക് ധരിക്കല്‍, അകലം പാലിക്കല്‍, ഇഹ്തെറാസ് ഉള്‍പ്പെടെയുള്ള കോവിഡ് മുന്‍കരുതല്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ ഓഫിസ് (ജിസിഒ) നിര്‍ദേശിച്ചു.
ഇന്‍ഡോര്‍ വേദികളില്‍ പരമാവധി 15 പേര്‍ക്കും പുറം വേദികളില്‍ 40 പേര്‍ക്കും ഒത്തുകൂടാം. വിവാഹ പാര്‍ട്ടികളില്‍ അകത്ത് 40 പേര്‍ക്കും പുറത്ത് 80 പേര്‍ക്കും അനുമതി. സുഖുകള്‍ക്ക് 75 ശതമാനം, മൊത്ത വില്‍പ്പന മാര്‍ക്കറ്റുകള്‍ക്ക് 50 ശതമാനം, റസ്റ്ററന്റുകള്‍ക്കും ഷോപ്പിങ് മാളുകളിലെ ഫുഡ് കോര്‍ട്ടുകള്‍ക്കും 30 ശതമാനം ശേഷിയിലും പ്രവര്‍ത്തനം തുടരാം. മസാജ്, സൗന കേന്ദ്രങ്ങള്‍ക്കും സിനിമ തിയേറ്ററുകള്‍ക്കും 30 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. ശുചീകരണ, ആതിഥേയ സേവന മേഖലകള്‍ക്ക് 30 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാനും വീടുകളില്‍ പോയുള്ള സേവനത്തിനും അനുമതി.
അതേസമയം പബ്ലിക് പാര്‍ക്കുകളിലെ കളിസ്ഥലം, കായിക ഉപകരണങ്ങള്‍ എന്നിവ ഉപയോഗിക്കാന്‍ പാടില്ല. വീടുകളില്‍ പോയുള്ള ബ്യൂട്ടി, ബാര്‍ബര്‍, മസാജ്, ഫിറ്റ്നസ് പരിശീലനം തുടങ്ങിയ സേവനങ്ങള്‍ക്കുള്ള വിലക്ക് തുടരും. റസ്റ്ററന്റുകളിലെ കുട്ടികളുടെ കളിസ്ഥലം, വിനോദ കേന്ദ്രങ്ങള്‍ എന്നിവയ്ക്കും വിലക്ക് തുടരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.