
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് യാത്രചെയ്യുന്നവര്‍ കൊവിഡ് പരിശോധന ഫലത്തിന്റെ ഒറിജിനല്‍ ഹാജരാക്കണമെന്ന് എയര്‍ ഇന്ത്യ. എയര്‍ ഇന്ത്യയുടെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച നിര്‍ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഇനി മുതല്‍ കൊവിഡ് പരിശോധനാ ഫലത്തിന്റെ ഫോട്ടോകോപ്പികളും കൈയെഴുത്തിലുള്ള പരിശോധന ഫലങ്ങളും ഉപയോഗിച്ച് യാത്ര ചെയ്യാന്‍ സാധിക്കില്ല. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, പ്യൂവര്‍ ഹെല്‍ത്ത്, മൈക്രോ ഹെല്‍ത്ത് എന്നിവയുടെ അംഗീകൃത ലാബുകളില്‍ നിന്നുള്ള കൊവിഡ് പരിശോധന ഫലമാണ് ഹാജരാക്കേണ്ടതെന്ന് അധികൃതര്‍ അറിയിച്ചു.
കൂടാതെ, ലാബിന്റെ ഒറിജിനല്‍ ലെറ്റര്‍ഹെഡില്‍ സീലും ഒപ്പും വെച്ചിരിക്കണം. ഇതില്‍ പരിശോധന ഫലം ഇംഗ്ലീഷില്‍ ടൈപ് ചെയ്ത രീതിയിലാണ് സമര്‍പ്പിക്കേണ്ടത്. നെഗറ്റീവ് ഫലം ലഭിച്ചവര്‍ 96 മണിക്കൂറിനുള്ളില്‍ വിമാനത്താവളങ്ങളില്‍ എത്തണമെന്നും അറിയിപ്പില്‍ വ്യക്തമാക്കി.
അതേസമയം ട്രൂനാറ്റ്, സി.ബി നാറ്റ് എന്നീ പരിശോധന ഫലങ്ങള്‍ സ്വീകരിക്കില്ല. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇയിലെ വിമാനത്താവളങ്ങളില്‍ എത്തുന്നതിന് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന ഫലം നിര്‍ബന്ധമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.