Currency

പ്രതിഷേധത്തെ തുടര്‍ന്ന് മരവിപ്പിച്ച പ്രവാസി രജിസ്ട്രേഷന്‍ വീണ്ടും നിയമമാക്കുന്നു

സ്വന്തം ലേഖകന്‍Monday, January 21, 2019 12:28 pm

ന്യൂഡല്‍ഹി: പ്രതിഷേധത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ച പ്രവാസി രജിസ്ട്രേഷന്‍ വീണ്ടും നിയമമായി എത്തുന്നു. കേന്ദ്ര സര്‍ക്കാര്‍ തയാറാക്കിയ പുതിയ എമിഗ്രേഷന്‍ ബില്ലിന്റെ കരടിലാണ് രജിസ്റ്റര്‍ ചെയ്യാതെ വിദേശത്ത് പോകുന്നവര്‍ക്ക് പതിനായിരം രൂപ പിഴയും, പാസ്പോര്‍ട്ട് റദ്ദാക്കലും ശിക്ഷയായി ശിപര്‍ശ ചെയ്യുന്നത്.

18 രാജ്യങ്ങളിലേക്ക് വിദേശകാര്യമന്ത്രാലത്തില്‍ രജിസ്റ്റര്‍ ചെയ്യാതെ ജോലിക്ക് പോകുന്നവരെ വിമാനത്തില്‍ നിന്ന് ഇറക്കിവിടാമെന്ന് കഴിഞ്ഞ നവംബറിലാണ് മന്ത്രാലയം നിര്‍ദേശം നല്‍കിയത്. പ്രവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് തീരുമാനം മാറ്റിവെച്ചു. എന്നാല്‍, സര്‍ക്കാര്‍ തയ്യാറാക്കിയ എമിഗ്രേഷന്‍ ബില്‍ 2019 ല്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയതിന് പുറമെ ഇത് ലംഘിക്കുന്നവരുടെ പാസ്പോര്‍ട്ട് റദ്ദാക്കാന്‍ വരെ കേന്ദ്ര സര്‍ക്കാറിന് അധികാരം നല്‍കുന്നു.

വിദേശത്തേക്ക് പുതുതായി ജോലിക്ക് പോകുന്നവര്‍ക്കും പഠനത്തിന് പോകുന്നവര്‍ക്കുമാണ് രജിസ്ട്രേഷന്‍ നിര്‍ബന്ധം. മൂന്നുവര്‍ഷത്തിലേറെ വിദേശത്തുള്ളവര്‍ക്ക് ബാധകമല്ല. എന്നാല്‍, ഇത് സംബന്ധിച്ച് ബില്ലില്‍ അവ്യക്തതകളുണ്ട്. പ്രവാസികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കാന്‍ എമിഗ്രേഷന്‍ മാനേജ്മെന്റ് അതോറിറ്റി, ബ്യൂറോ ഓഫ് എമിഗ്രേഷന്‍ പോളിസി, ബ്യൂറേ ഓഫ് എമിഗ്രേഷന്‍ അഡ്മിനിസ്ട്രേഷന്‍, സംസ്ഥാനങ്ങളില്‍ നോഡല്‍ അതോറിറ്റി എന്നിവ രൂപീകരിക്കാനാണ് ബില്ലിലെ പ്രധാനനിര്‍ദേശങ്ങള്‍.

ഒന്നരആഴ്ച മുമ്പ് മാത്രം പ്രസിദ്ധികരിച്ച കരടില്‍ നിര്‍ദേശം സമര്‍പ്പിക്കാനുള്ള സമയപരിധി അവസാനിച്ചു. പ്രവാസികളുടെ പൗരത്വം പോലും അപകടത്തിലാകുന്ന നിര്‍ദേശങ്ങള്‍ കൂടുതല്‍ ചര്‍ച്ച വേണമെന്ന് ആവശ്യവും ശക്തമാവുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x