
ദോഹ: രാജ്യത്തെ ഏറ്റവും നീളം കൂടിയ ഇന്റര്‍ചേഞ്ചായ ഉം ലഖ്ബയുടെ രണ്ടാമത്തെ മേല്‍പാലം ഈ മാസം അവസാനം ഗതാഗതത്തിനായി തുറക്കും. 537 മീറ്റര്‍ നീളമുള്ള മേല്‍പാലം തുറക്കുന്നതോടെ അല്‍ മര്‍ഖിയയില്‍ നിന്ന് 22 ഫെബ്രുവരി സ്ട്രീറ്റിലൂടെ തെക്കന്‍ ദോഹയിലേക്കുള്ള ഗതാഗതം കൂടുതല്‍ സുഗമമാകും. അല്‍ മര്‍ഖിയയില്‍ നിന്ന് ദോഹയിലേക്ക് അല്‍ ഗരാഫ ഇന്റര്‍ചേഞ്ച്, 22 ഫെബ്രുവരി സ്ട്രീറ്റ് എന്നീ ദിശകളിലേക്കാണ് പാലം.
പാലത്തില്‍ അല്‍ മര്‍ഖിയ മുതല്‍ ദോഹ അല്‍ ഗരാഫ വരെ 12.8 മീറ്റര്‍ നീളവും 21 മീറ്റര്‍ ഉയരവുമുള്ള യുണിഡയറക്ഷണല്‍ പാതയുമുണ്ട്. 4 തട്ടുകളായുള്ള ഇന്റര്‍ചേഞ്ചിന്റെ മൂന്നാമത്തെ തട്ടിലാണ് പാത. രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് ഇന്റര്‍ചേഞ്ചിന്റെ ആദ്യ മേല്‍പാലം ഗതാഗതത്തിന് തുറന്നത്. 820 മീറ്റര്‍ നീളമുള്ള പാത അല്‍ ഹതീം സ്ട്രീറ്റില്‍ നിന്ന് 22 ഫെബ്രുവരി സ്ട്രീറ്റിലേക്കുള്ളതാണ്. രണ്ടാമത്തെ മേല്‍പ്പാലവും തുറന്നതോടെ 22 ഫെബ്രുവരി സ്ട്രീറ്റിലേക്കും തെക്കന്‍ ദോഹയിലേക്കുമുള്ള ഗതാഗതമാണ് എളുപ്പമായത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.