വിയന: ഓസ്ട്രിയയിലെ വലതുപക്ഷ സര്‍ക്കാരിനെ പിടിച്ചുലച്ച് ഒളികാമറ വിവാദം. ഒളികാമറ വിവാദത്തില്‍ കുടുങ്ങിയ യൂറോപ്യന്‍ തീവ്രവലതുപക്ഷ മുഖമായ ഓസ്ട്രിയന്‍ വൈസ് ചാന്‍സലര്‍ ഹീന്‍സ് ക്രിസ്റ്റിയന്‍സ് സ്ട്രാഷെ രാജിവെച്ചു.
യൂറോപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് സംഭവം. തീവ്ര വലതുപക്ഷ സ്ഥാനാര്‍ഥി, തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സഹായം നല്‍കിയതിന് പ്രതിഫലമായി റഷ്യക്കാരിക്ക് സര്‍ക്കാര്‍ കരാറുകള്‍ നല്‍കാമെന്നു വാഗ്ദാനം ചെയ്യുന്ന വിഡിയോ പുറത്തുവന്നതിനുപിന്നാലെയാണ് രാജി. താന്‍ രാഷ്ട്രീയ തേജോവധത്തിന് ഇരയാവുകയായിരുന്നുവെന്ന് വിയനയില്‍ വാര്‍ത്താസമ്മേളനത്തില്‍ ഫ്രീഡം പാര്‍ട്ടി നേതാവായ ഹീന്‍സ് പറഞ്ഞു.
സര്‍ക്കാറിന് മാനഹാനിയുണ്ടാകാതിരിക്കാനാണ് രാജിയെന്നും കൂട്ടിച്ചേര്‍ത്തു. ജര്‍മന്‍ വാരികയായ ദെര്‍ സ്പീഗലും ദിനപ്പത്രവുമാണ് വിഡിയോ പുറത്തുവിട്ടത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് 2017 ജൂലൈയിലാണ് സംഭവം. തെരഞ്ഞെടുപ്പിനുശേഷം സെബാസ്റ്റിയന്‍ കുര്‍സിന്റെ ഓസ്ട്രിയന്‍ പീപ്പിള്‍സ് പാര്‍ട്ടിയും ഹീന്‍സിന്റെ പാര്‍ട്ടിയും ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിച്ചു.
രാജ്യത്തെ ഏറ്റവും പ്രചാരംകൂടിയ ടാബ്ലോയ്ഡിന്റെ ഉടമസ്ഥതയാണ് സ്ത്രീ ആവശ്യപ്പെടുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഫ്രീഡം പാര്‍ട്ടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചാല്‍ സഹായിക്കാമെന്ന് ഹീന്‍സ് വാഗ്ദാനവും നല്‍കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.