
ഒമാന്‍: അറബിക്കടലില്‍ പുതുതായി രൂപം കൊണ്ട ‘മഹാ’ ചുഴലിക്കാറ്റ് അടുത്ത അഞ്ചുദിവസത്തേക്ക് ഒമാന്‍ തീരത്തെ ബാധിക്കാനിടയില്ലെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ക്യാര്‍ ചുഴലിക്കാറ്റ് തീവ്ര ന്യൂനമര്‍ദമായി മാറിയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ അമ്പത് കിലോമീറ്ററാണ് കാറ്റിന്റെ വേഗത.
ഒമാന്‍ തീരത്തിന് സമാന്തരമായി തെക്ക്/തെക്ക് പടിഞ്ഞാറ് ഭാഗത്തേക്കാണ് ക്യാര്‍ ചുഴലിക്കാറ്റിന്റെ സഞ്ചാരം. ഒമാനിലെ റാസ് അല്‍ മദ്‌റക്ക തീരത്തിന് 500 കിലോമീറ്റര്‍ അകലെയാണ് കാറ്റിന്റെ സ്ഥാനം. 48 മണിക്കൂറിനുള്ളില്‍ കാറ്റ് നിര്‍വീര്യമാകുമെന്നും അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് പുറപ്പെടുവിച്ച അറിയിപ്പില്‍ പറയുന്നു.
മധ്യ-കിഴക്കന്‍ അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന കാറ്റിന്റെ കേന്ദ്രഭാഗത്തിന് മണിക്കൂറില്‍ 116 കിലോമീറ്റര്‍ വരെയാണ് വേഗത. ശക്തമായ ചുഴലിക്കാറ്റ് വിഭാഗത്തില്‍ പെടുന്ന ‘മഹാ’ വടക്ക്/വടക്കുപടിഞ്ഞാറ് ദിശയിലാണ് സഞ്ചരിക്കുന്നത്. റാസ് അല്‍ മദ്‌റക്കയില്‍ നിന്ന് 1400 കിലോമീറ്റര്‍ ദൂരെയാണ് കാറ്റ് ഉള്ളത്. അടുത്ത 24 മണിക്കൂറില്‍ ‘മഹാ’ കൂടുതല്‍ കരുത്ത് പ്രാപിച്ച് അതിശക്തമായ ചുഴലിക്കാറ്റ് ആയി മാറുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രവും അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.