
ദുബായ്: ഗള്‍ഫില്‍ നിന്ന് പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിരക്ക് എയര്‍ ഇന്ത്യ ഏകീകരിച്ചു. മൃതദേഹം തൂക്കി നോക്കി നിരക്ക് ഈടാക്കുന്ന രീതി ഇതോടെ അവസാനിക്കും. 12 വയസിന് താഴെ 750 ദിര്‍ഹം ഇനി അടച്ചാല്‍ മതി. 12 വയസിന് മുകളില്‍ 1500 ദിര്‍ഹം അടക്കണം. ഈ അറിയിപ്പ് എയര്‍ ഇന്ത്യ കാര്‍ഗോ ഏജന്‍സികള്‍ക്ക് കൈമാറി. രാജ്യത്ത് എല്ലായിടത്തേക്കും ഒരേ നിരക്കാണ് എയര്‍ ഇന്ത്യ നിശ്ചയിച്ചിരിക്കുന്നത്.
പ്രവാസികളുടെ മൃതദേഹം തൂക്കി നോക്കി നിരക്ക് ഈടാക്കുന്ന രീതി ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് നിരക്ക് ഏകീകരിക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചത്. ശനിയാഴ്ച മുതല്‍ ഏകീകരിച്ച നിരക്ക് നിലവില്‍ വരും. മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കും തീരുമാനം ബാധകമായിരിക്കും.
ഒമാനില്‍ നിന്ന് 160 റിയാല്‍, കുവൈത്തില്‍ നിന്ന് 175 ദീനാര്‍, സൗദിയില്‍ നിന്ന് 2200 റിയാല്‍, ബഹ്‌റൈനില്‍ നിന്ന് 225 ദിനാര്‍, ഖത്തറില്‍ നിന്ന് 2200 റിയാല്‍ എന്നിങ്ങനെയായിരിക്കും മുതിര്‍ന്നവരുടെ മൃതദേഹത്തിനുള്ള നിരക്ക്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ അവയുടെ ഭാരത്തിന് അനുസരിച്ച് നിരക്ക് ഈടാക്കുന്നത് ഗള്‍ഫില്‍ വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.