
ദോഹ: ഖത്തറില്‍ അടിയന്തിര ഘട്ടങ്ങളില്‍ മെഡിക്കല്‍ സേവനമെത്തിക്കുന്നതിന് ഇനി മുതല്‍ ഡ്രോണുകളും. പൊതുമേഖലാ മെഡിക്കല്‍ കേന്ദ്രമായ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ ആംബുലന്‍സ് സേവന വിഭാഗമാണ് അടിയന്തിര മെഡിക്കല്‍ സേവനങ്ങളെത്തിക്കുന്നതിനായി ഡ്രോണുകളെ ഉപയോഗിക്കുന്നത്.
വാഹനാപകടങ്ങളോ മറ്റ് അത്യാഹിതങ്ങളോ സംഭവിച്ച മേഖലകളിലേക്ക് ആംബുലന്‍സുകള്‍ക്ക് പെട്ടെന്ന് എത്തിച്ചേരുന്നതിനായാണ് ഡ്രോണുകളുടെ സഹായം തേടുന്നത്. അപകടമുണ്ടായ സ്ഥലത്തേക്ക് പെട്ടെന്ന് തന്നെ ഡ്രോണുകളെ അയക്കും. ആ പ്രദേശത്തിന്റെ കൃത്യമായ ചിത്രവും മുഴുവന്‍ വിവരങ്ങളും ഉടന്‍ തന്നെ ഡ്രോണുകള്‍ ആംബുലന്‍സ് സര്‍വീസ് സെന്ററിന് കൈമാറും. അപകടത്തിന്റെ വ്യാപ്തി മനസ്സിലാക്കാനും മെഡിക്കല്‍ സേവനങ്ങള്‍ എത്തിക്കാനും അപകടത്തില്‍ പെട്ടവരെ തിരിച്ചറിയാനുമെല്ലാം ഇത് സഹായിക്കും.
നേരത്തെ ദോഹയില്‍ കഴിഞ്ഞ ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനിടെ ഇത് വിജയകരമായി പരീക്ഷിച്ചിരുന്നു. സംഭവസ്ഥലത്തിനടുത്തെത്തിയ ആംബുലന്‍സ് സര്‍വീസ് ഉദ്യോഗസ്ഥരാണ് ഡ്രോണുകളെ നിയന്ത്രിക്കുക. ഇത്തരം ഘട്ടങ്ങളില്‍ ഡ്രോണുകളുടെ സേവനം വളരെ വിലപ്പെട്ടതാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടിയെന്ന് ആംബുലന്‍സ് സര്‍വീസ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജീസിലെ സീനിയര്‍ മാനേജര്‍ റാഷിദ് ആന്‍ഡൈല വ്യക്തമാക്കി. എയര്‍ ആംബുലന്‍സ് ഉള്‍പ്പെടെ അത്യാധുനികവും കാര്യക്ഷമമവുമായ സംവിധാനങ്ങളും സൗകര്യങ്ങളുമാണ് നിലവില്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.