മസ്‌കത്ത്: ഈ വര്‍ഷത്തെ ടൂര്‍ ഓഫ് ഒമാന്‍ അന്താരാഷ്ട്ര സൈക്കിളോട്ട മത്സരം ഫെബ്രുവരി 11ന് റുസ്താഖ് കോട്ടയില്‍നിന്ന് ആരംഭിക്കും. അഞ്ചു ദിവസത്തിനു ശേഷം മത്ര കോര്‍ണിഷിലാണ് സമാപനം. ആറു ഘട്ടങ്ങളായാണ് മത്സരം പൂര്‍ത്തിയാവുക. റുസ്താഖ് കോട്ടയില്‍നിന്ന് ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സന്റെര്‍ വരെയുള്ള 138 കിലോമീറ്ററാണ് ആദ്യ ഘട്ടത്തില്‍ മത്സരാര്‍ഥികള്‍ പിന്നിടുക. രണ്ടാം ഘട്ടം നസീം പാര്‍ക്കില്‍നിന്ന് 167.5 കിലോമീറ്റര്‍ അകലെയുള്ള സുഹാര്‍ അല്‍ ബഹ്‌രി റോഡ് വരെയാണ്. മൂന്നാം ഘട്ടം ഹല്‍ബാനിലെ ജര്‍മന്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയില്‍നിന്ന് ഖുറിയാത്ത് വരെയും നാലാം ഘട്ടം സുല്‍ത്താന്‍ ഖാബൂസ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍നിന്ന് ടൂറിസം മന്ത്രാലയം വരെയുമാണ്.
ഒമാന്റെ വിവിധ ഭൂപ്രകൃതികളിലൂടെ കടന്നുപോകുന്ന 911 കിലോമീറ്റര്‍ ദൂരമാണ് ആറ് സ്‌റ്റേജുകളിലായി മത്സരാര്‍ഥികള്‍ പിന്നിടുകയെന്ന് സംഘാടകര്‍ അറിയിച്ചു. 12ാം നൂറ്റാണ്ടിന്റെ പാരമ്പര്യം വിളിച്ചോതുന്ന റുസ്താഖ് കോട്ടയില്‍നിന്ന് തുടങ്ങി ആധുനികതയുടെ അടയാളമായ മസ്‌കത്തിലാണ് മത്സരത്തിന്റെ സമാപനം. കഴിഞ്ഞ വര്‍ഷം അസ്താന പ്രോ ടീമിന്റെ അലക്‌സി ല്യൂട്ടെന്‍സ്‌കോയാണ് ടൂര്‍ ഓഫ് ഒമാന്‍ ജേതാവായത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.