
ദോഹ: ഖത്തറിലെ എല്ലാവര്‍ക്കും ഇനിമുതല്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ഓങ്കോളജി വിഭാഗത്തില്‍ സൗജന്യമായി അര്‍ബുദ ചികിത്സ ലഭിക്കും. നേരത്തെ അര്‍ബുദ ചികിത്സയുടെ 80 ശതമാനവും സര്‍ക്കാര്‍ വഹിക്കുകയും ബാക്കി 20 ശതമാനം രോഗി വഹിക്കുകയുമായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ രോഗിയുടെ 20 ശതമാനം ചികിത്സാ ചെലവും എടുത്തു കളയുകയും സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഒരുപോലെ അര്‍ബുദ ചികിത്സ സൗജന്യമാക്കുകയും ചെയ്തതായി ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ നാഷണല്‍ സെന്റര്‍ ഫോര്‍ കാന്‍സര്‍ കെയര്‍ ആന്റ് റിസര്‍ച്ച് ഹെമറ്റോളജി ആന്റ് ഓങ്കോളജി ചെയര്‍മാനും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. ഒസാമ അല്‍ ഹോംസി പറഞ്ഞു.
അറബിക്ക് ദിനപത്രമായ അല്‍അറബാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. രോഗ നിയന്ത്രണത്തിന് സാധ്യമായ പ്രവര്‍ത്തനങ്ങളെല്ലാം നിര്‍വഹിക്കുന്നതായും മികച്ച ഫലമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിരവധി ഗവേഷണങ്ങളാണ് ഈ രംഗത്ത് നടക്കുന്നത്. അവയെല്ലാം മികച്ച ഫലങ്ങള്‍ സംഭാവന ചെയ്യുന്നുണ്ട്. രോഗിയുടെ ആരോഗ്യസ്ഥിതിക്ക് ആവശ്യമായ ഏതുതരം മരുന്നും വിദേശത്തു നിന്നും കൊണ്ടുവരാന്‍ തങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.