Currency

കുറഞ്ഞ വേതനം മണിക്കൂറില്‍ 15 ഡോളര്‍; ബില്‍ പ്രതിനിധി സഭ പാസാക്കി

സ്വന്തം ലേഖകന്‍Sunday, July 21, 2019 6:47 pm

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കുറഞ്ഞ വേതനം മണിക്കൂറില്‍ 15 ഡോളറാക്കി ഉയര്‍ത്തുന്നതിനുള്ള ബില്‍ പ്രതിനിധി സഭ പാസാക്കി. പത്തു വര്‍ഷത്തിനു ശേഷമാണു ഫെഡറല്‍ മിനിമം വേജ് വര്‍ധിപ്പിക്കുന്ന ബില്‍ പ്രതിനിധി സഭ പാസാക്കുന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടി കൊണ്ടു വന്ന ബില്ലിന് അനുകൂലമായി 231 പേര്‍ വോട്ടു ചെയ്തപ്പോള്‍ 199 പേര്‍ എതിര്‍ത്തു.

ദേശീയ മിനിമം വേതനം 7.25 ല്‍ നിന്നു വര്‍ധിപ്പിക്കുമെന്നു ഡെമോക്രാറ്റിക് പാര്‍ട്ടി പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു. പ്രമീള ജയ്പാല്‍, മാര്‍ക്ക് പീക്കന്‍, സ്റ്റെഫിനി മര്‍ഫി എന്നിവരാണു ബില്‍ കൊണ്ടുവരുന്നതിനു നേതൃത്വം നല്‍കിയത്. പക്ഷെ സെനറ്റില്‍ ബില്‍ പാസാകുമോ എന്നതില്‍ വ്യക്തതയില്ല. പ്രതിനിധി സഭയില്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്ക് ഭൂരിപക്ഷമുണ്ടെങ്കിലും സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് ഭൂരിപക്ഷമെന്നതാണ് ആശങ്കയ്ക്ക് കാരണം. അവര്‍ ബില്‍ പാസാക്കുമോ എന്നത് വ്യക്തമാക്കിയിട്ടില്ല.

കുറഞ്ഞ വേതനം 15 ഡോളറായി വര്‍ധിപ്പിക്കുന്നതു ചെറുകിട വ്യവസായങ്ങളെയും വ്യാപാര കേന്ദ്രങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഇതിനകം തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x