ദുബായ്: യു.എ.ഇയില്‍ കുടുങ്ങിയ സൗദി, കുവൈത്ത് യാത്രികര്‍ നാട്ടിലേക്ക് മടങ്ങുന്നതാകും നല്ലതെന്ന് ഇന്ത്യന്‍ എംബസിയും ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റും അറിയിച്ചു. യു.എ.ഇയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദിയും കുവൈത്തും വിലക്കേര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഈ നിര്‍ദേശം.
നിലവിലെ കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ യു.എ.ഇ വഴി സൗദിയിലേക്കും കുവൈത്തിലേക്കും പോകുന്നത് അസാധ്യമാണ്. അതിനാല്‍, നാട്ടില്‍ നിന്ന് വരുന്നവരും യാത്ര മാറ്റിവെക്കണം. സ്ഥിതിഗതികള്‍ സാധാരണ നിലയിലെത്തുമ്പോള്‍ യാത്ര തുടരണമെന്നും എംബസി അറിയിച്ചു. എത്തേണ്ട രാജ്യത്തിന്റെ യാത്രാ നിബന്ധനകള്‍ ശരിയായി മനസിലാക്കി വേണം യാത്ര ചെയ്യാന്‍. വരുന്നവര്‍ കൂടുതല്‍ പണം കൈയില്‍ കരുതുകയും വേണം. യു.എ.ഇയില്‍ കുടുങ്ങിയ സൗദി, കുവൈത്ത് യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കണമെന്ന് ചൂണ്ടിക്കാണിച്ച് നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍ യു.എ.ഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ പവന്‍ കപൂറിന് കത്തയച്ചിരുന്നു.
സൗദി അനിശ്ചിത കാലത്തേക്കാണ് അതിര്‍ത്തി അടച്ചിരിക്കുന്നത്. കുവൈത്ത് രണ്ടാഴ്ചത്തെ വിലക്കാണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും നീട്ടിയേക്കുമെന്നാണ് സൂചന. നിലവില്‍ ബഹ്‌റൈന്‍, ഒമാന്‍ മുഖേനയാണ് സൗദിയിലേക്ക് യാത്ര ചെയ്യുന്നത്. എന്നാല്‍, ഈ രാജ്യങ്ങളില്‍ 14 ദിവസം ക്വാറന്റൈനില്‍ തങ്ങി മാത്രമെ സൗദിയിലേക്ക് പോകാന്‍ സാധിക്കൂ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.