Currency

ഇന്ത്യന്‍ എംബസി സേവനങ്ങള്‍ സ്വകാര്യവത്കരണത്തിലേക്ക്

സ്വന്തം ലേഖകന്‍Tuesday, November 22, 2016 10:43 am

എംബസിയുമായി ഉണ്ടാക്കുന്ന കരാര്‍ അടിസ്ഥാനത്തിലാണ് കമ്പനികളെ സേവനം ഏല്‍പ്പിക്കുകയെന്ന് എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഇന്ത്യന്‍ വിസ അപേക്ഷകള്‍, പാസ്‌പോര്‍ട്ട് പുതുക്കല്‍, പുതിയത് എടുക്കല്‍, മറ്റു കോണ്‍സുലാര്‍ സപ്പോര്‍ട്ട് സര്‍വീസുകള്‍ എന്നിവയാണ് സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുക.

 

ദോഹ: ഇന്ത്യന്‍ എംബസ്സിയുടെ സേവനങ്ങള്‍ സ്വകാര്യകമ്പനികളെ ഏല്‍പ്പിക്കുന്നു. ഇന്ത്യന്‍ എംബസി നേരിട്ടും ഐസിസി സെന്റര്‍ വഴിയും നടത്തി വരുന്ന പാസ്‌പോര്‍ട്ട്, വിസ, അറ്റസ്‌റ്റേഷന്‍, അഫിഡവിറ്റ് സേവനങ്ങള്‍ സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുന്നതിന് തത്പരരായ കമ്പനികളില്‍നിന്നും ഇന്ത്യന്‍ എംബസി ടെന്‍ഡര്‍ ക്ഷണിച്ചു. സേവനങ്ങള്‍ സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുമെന്ന് നേരത്തേ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഈ മേഖലയില്‍ പരിചയ സമ്പത്തും യോഗ്യതയുമുള്ള കമ്പനികളില്‍നിന്നാണ് സേവനം നല്‍കുന്നതിന് നിര്‍ദേശം ക്ഷണിച്ചിരിക്കുന്നത്.

പ്രവാസികളുടെ ക്ഷേമ കാര്യങ്ങളോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നയം വ്യക്തമാക്കുന്നതാണ് എംബസ്സിയും പ്രവാസിയും തമ്മിലുള്ള അകലം വര്‍ദ്ധിപ്പിക്കുന്ന സ്വകാര്യ വല്കരണ നടപടികള്‍. എംബസിയുമായി ഉണ്ടാക്കുന്ന കരാര്‍ അടിസ്ഥാനത്തിലാണ് കമ്പനികളെ സേവനം ഏല്‍പ്പിക്കുകയെന്ന് എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഇന്ത്യന്‍ വിസ അപേക്ഷകള്‍, പാസ്‌പോര്‍ട്ട് പുതുക്കല്‍, പുതിയത് എടുക്കല്‍, മറ്റു കോണ്‍സുലാര്‍ സപ്പോര്‍ട്ട് സര്‍വീസുകള്‍ എന്നിവയാണ് സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുക.

സാങ്കേതികതമായും വാണിജ്യപരമായും യോഗ്യത നേടുന്ന കമ്പനിയുമായാണ് കരാര്‍ ഉണ്ടാക്കുകയെന്ന് അറിയിപ്പില്‍ പറയുന്നു. വിഷയത്തില്‍ അന്തിമ തീര്‍പ്പ് കല്‍പ്പിക്കാനുള്ള അവകാശം ഖത്തര്‍ ഇന്ത്യന്‍ എംബസിക്കായിരിക്കും. പാസ്‌പോര്‍ട്ട്, വിസ സേവനങ്ങളുടെ കലക്ഷന്‍ വിതരണ സേവനം പുറം കരാര്‍ നല്‍കുന്ന രീതി ഇതര ഗള്‍ഫ് നാടുകളില്‍ നേരത്തേ നിലവില്‍ വന്നിട്ടുണ്ട്. ആദ്യം യു എ ഇയില്‍ നിലവില്‍ വന്ന സമ്പ്രദായം പിന്നീട് മറ്റു ഗള്‍ഫ് നാടുകളിലും വന്നു. സര്‍വീസ് ചാര്‍ജ് ഈടാക്കിയാണ് കമ്പനികള്‍ സേവനം നല്‍കുക. ഖത്തറിലെ സര്‍വീസ് നിരക്കു സംബന്ധിച്ച് അധികൃതര്‍ സൂചന നല്‍കിയിട്ടില്ല. എംബസിയിലെ ജീവനക്കാരെ കുറക്കുന്നതിനും തിരക്കു കുറക്കുന്നതിനുമൊപ്പം പൊതുജനങ്ങള്‍ക്ക് പ്രാദേശിക തലത്തില്‍ സേവനം ലഭ്യമാക്കുക കൂടി സ്വകാര്യവത്കരണം വഴി സാധിക്കുമെന്നാണ് അധികൃതര്‍ പറയുന്നതെങ്കിലും എംബസ്സിയില്‍ താല്‍കാലിക ജീവനക്കാരുടെ നീയമനത്തിനായുള്ള അപേക്ഷകഴിഞ്ഞ കഴിഞ്ഞദിവസംമുതല്‍ സ്വീകരിച്ചു തുടങ്ങിയിരുന്നു.

അതേസമയം, തീരുമാനമെടുക്കാനുള്ള അതോറിറ്റി എംബസിയാണെന്നതിനാല്‍ നിര്‍ണായക സേവനങ്ങള്‍ക്ക് എംബസിയില്‍ നേരിട്ട് ഹാജരാകേണ്ടി വരും.അപേക്ഷകന്‍ എംബസ്സി ഉദ്യോഗസ്ഥന്റെ മുന്‍പില്‍വച്ച് ഒപ്പിടേണ്ടവഒഴികെയുള്ള സേവനങ്ങള്‍ സ്വകാര്യ വല്‍ക്കരിക്കുന്നതിലൂടെ അമിതഫീസ് നല്‍കേണ്ടിവരും. പ്രവാസ ക്ഷേമതല്പരനായ പുതിയ അംബാസിഡറുടെ ജനപ്രിയതയ്ക്ക് നേരിടേണ്ടിവരുന്ന പരീക്ഷണം കൂടിയാകും സ്വകാര്യവല്‍ക്കരണനടപടികള്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x