പുതുക്കിയ മാനദണ്ഡ പ്രകാരം പാസ്പോര്‍ട്ട്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, വോട്ടര്‍ ഐ.ഡി കാര്‍ഡ് എന്നിവ ഏതെങ്കിലും ഹാജരാക്കുന്നതിനു പകരം ഇനി മുതല്‍ മൊബൈല്‍ ആധാര്‍ കാര്‍ഡും ഉപയോഗിക്കാം.
ന്യൂഡല്‍ഹി: ആഭ്യന്തര വിമാന സര്‍വീസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് വിമാനത്താവളത്തില്‍ തിരിച്ചറിയല്‍ രേഖയായി മൊബൈല്‍ ആധാര്‍ കാര്‍ഡ് ഉപയോഗിക്കാം. വ്യോമയാന സുരക്ഷ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ (ബി.സി.എ.എസ്) മാനദണ്ഡപ്രകാരം വിമാനത്താവളത്തിനുള്ളില്‍ പ്രവേശിക്കുന്നതിന് 10 തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്ന് ഹാജരാക്കണം. അതേസമയം ഇത് സംബന്ധിച്ച് പുതുക്കിയ മാനദണ്ഡ പ്രകാരം പാസ്പോര്‍ട്ട്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, വോട്ടര്‍ ഐ.ഡി കാര്‍ഡ് എന്നിവ ഏതെങ്കിലും ഹാജരാക്കുന്നതിനു പകരം ഇനി മുതല്‍ മൊബൈല്‍ ആധാര്‍ കാര്‍ഡും ഉപയോഗിക്കാം.
ജീവനക്കാര്‍ക്ക് യാത്രക്കാരെ തിരിച്ചറിയുന്നതിന് ഫോട്ടോ പതിപ്പിച്ച ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് ഏതെങ്കിലുമൊന്നിന്റെ യഥാര്‍ഥ കോപ്പി കൈവശം വെക്കണമെന്നും ബി.സി.എ.എസ് ഒക്ടോബര്‍ 26ന് പുറത്തുവിട്ട സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ദേശസാല്‍കൃത ബാങ്കിന്റെ പാസ്ബുക്ക്, പെന്ഷന് കാര്‍ഡ്, ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ്, കേന്ദ്രസംസ്ഥാന സര്‍ക്കാറിന്റെ സര്‍വീസ് ഫോട്ടോ ഐ.ഡി കാര്‍ഡ് എന്നിവയും തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം.
ഭിന്നശേഷിയുള്ളവര്‍ അവരുടെ ഫോട്ടോ തിരിച്ചറിയല്‍ കാര്‍ഡോ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റോ ഉപയോഗിക്കാം. വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കാം. ഇത്തരത്തിലുള്ള ഔദ്യോഗിക രേഖകളൊന്നും കയ്യില്ലില്ലെങ്കില് കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഗ്രൂപ്പ് എ ഗസ്റ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ തിരിച്ചറിയല്‍ രേഖ മതി. അതേസമയം രക്ഷിതാക്കള്‍ക്കൊപ്പമുള്ള നവജാത ശിശുക്കള്‍ക്കും പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യമില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.