
ദോഹ: താമസയിടങ്ങള്‍, ഷോപ്പിങ് കോംപ്ലക്‌സുകള്‍ തുടങ്ങി മുഴുവന്‍ മേഖലകളിലെയും വൈദ്യുതി, വെള്ളം ഉപയോഗം രേഖപ്പെടുത്തുന്ന നടപടി പരിഷ്‌കരിക്കുന്നതിനും ബില്ലിങ് എളുപ്പമാക്കുന്നതിനുമായി ഖത്തര്‍ വൈദ്യുതി ജലവകുപ്പ് കഹ്‌റാമ സ്മാര്‍ട്ട് മീറ്റര്‍ സിസ്റ്റം നടപ്പാക്കുന്നു. നിലവില്‍ അതതിടങ്ങളില്‍ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയാണ് ഉപയോഗ നിരക്ക് രേഖപ്പെടുത്തി നിരക്ക് നിശ്ചയിക്കുന്നതെങ്കില്‍ സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കുന്നതോടെ കഹ്‌റാമയുടെ ആസ്ഥാനത്തെ പ്രത്യേക ഡാറ്റാബേസില്‍ രാജ്യത്തെ മുഴുവന്‍ കെട്ടിടങ്ങളിലെയും വൈദ്യുത വെള്ളം ഉപയോഗ നിരക്ക് ലഭ്യമാകും.
ഉപഭോകൃത മാനേജുമെന്റ്, ബില്ലിംഗ് സംവിധാനം തുടങ്ങിയവയെ സംയോജിപ്പിച്ചു കൊണ്ടാണ് സ്മാര്‍ട്ട് മീറ്റര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സിസ്റ്റം നടപ്പാക്കുക. ഇതോടെ ഓരോ മാസവും കൃത്യമായി തന്നെ ബില്ലിങ് നടത്താം. വൈദ്യുതിയുടെയും വെള്ളത്തിന്റെയും അമിതോപയോഗം കുറയ്ക്കുന്നതിനും ഈ മേഖലയിലുള്ള കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കുന്നതിനും സിസ്റ്റം സഹായകരമാകും.
മുപ്പത് മില്യണ്‍ ഖത്തരി റിയാല്‍ ചെലവ് വരുന്ന പദ്ധതി ഒമ്പത് മാസം കൊണ്ടാണ് പൂര്‍ത്തീകരിക്കുക. ഈ വര്‍ഷാവസാനത്തോടെ അറുപതിനായിരം സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കും. ജര്‍മ്മന്‍ കമ്പനിയായ സീമന്‍സിന്റെ സാങ്കേതിക സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.