
മസ്‌കത്ത്: സേവനമേഖലയുമായി ബന്ധപ്പെട്ട ജോലിക്കാര്‍ക്ക് കൃത്യമായ ഇടവേളകളില്‍ വൈദ്യപരിശോധന നടത്തണമെന്ന് മാനവ വിഭവശേഷി വകുപ്പ് മന്ത്രി അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്‌രി ഉത്തരവ് പുറപ്പെടുവിച്ചു. തൊഴിലുടമകള്‍ക്കാണ് ഇതിന്റെ ഉത്തരവാദിത്തം. പ്രത്യേക ക്രമമില്ലാതെയുള്ള ഈ പരിശോധന തൊഴിലുടമകളുടെ ഉത്തരവാദിത്തത്തിലാണ് നടക്കേണ്ടത്. മദ്യ, മയക്കുമരുന്ന് ഉപയോഗത്തിന് തടയിടാന്‍ ലക്ഷ്യമിട്ടാണ് പുതിയ നിയമം.
തൊഴിലിടങ്ങളുമായി ബന്ധപ്പെട്ട സുരക്ഷയും ആരോഗ്യവുമായി ബന്ധപ്പെട്ട നിയമത്തിലാണ് 133/2018ാം നമ്പര്‍ മന്ത്രിതല ഉത്തരവ് പ്രകാരം മാറ്റം വരുത്തിയിരിക്കുന്നത്. ഇതനുസരിച്ച് എണ്ണ, പ്രകൃതി വാതക മേഖല, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, വൈദ്യുതി, ജലവിതരണം തുടങ്ങിയ മേഖലകളിലെ തൊഴിലാളികള്‍ വൈദ്യപരിശോധനക്ക് വിധേയരാകണം.
തൊഴിലാളികള്‍ മയക്കുമരുന്നോ ലഹരി പദാര്‍ഥങ്ങളോ മദ്യമോ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് പരിശോധന. തൊഴിലിടങ്ങള്‍ ഈ വസ്തുക്കളില്‍നിന്ന് വിമുക്തമാണെന്ന് തൊഴിലുടമകള്‍ ഉറപ്പാക്കണമെന്നും പുതുതായി കൂട്ടിച്ചേര്‍ത്ത 24ാം നമ്പര്‍ നിയമം പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.