Currency

ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ രണ്ട് ഷിഫ്റ്റുകള്‍ക്ക് അനുമതി

സ്വന്തം ലേഖകന്‍Wednesday, January 16, 2019 12:30 pm

ദോഹ: ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ രണ്ട് ഷിഫ്റ്റുകള്‍ അനുവദിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതി. പ്രവാസി വിദ്യാര്‍ത്ഥികളുടെ സീറ്റ് പ്രശ്‌നം പരിഹരിക്കുന്നതിനായാണ് നടപടി. സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യം, അധ്യാപകരുടെ ലഭ്യത, ഗതാഗത സൗകര്യം എന്നിവ പരിഗണിച്ചാകും അനുമതി.

വിദ്യാഭ്യാസ രംഗത്ത് ഏറെക്കാലമായി പ്രവാസികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്കാണ് വിദ്യാഭ്യാസ മന്ത്രാലയം പരിഹാരം കണ്ടെത്തുന്നത്. എല്ലാ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂള്‍ പ്രവേശനം ഉറപ്പാക്കാന്‍ പുതിയ അധ്യയന വര്‍ഷം മുതല്‍ സ്വകാര്യ സ്‌കൂളുകളില്‍ രണ്ട് ഷിഫ്റ്റ് അനുവദിക്കാനാണ് നീക്കം. രാവിലെയും ഉച്ചയ്ക്കുമായാണ് രണ്ട് ഷിഫ്റ്റുകള്‍ ക്രമീകരിക്കുക. ഇന്ത്യക്ക് പുറമെ പാക്കിസ്ഥാന്‍, ഫിലിപ്പൈന്‍സ്, തുനീഷ്യ, ഈജിപ്ത് സ്‌കൂളുകളിലും ഈ പരിഷ്‌ക്കരണത്തിന് അനുമതി നല്‍കും. സീറ്റ് അപര്യാപ്തതാ പ്രശ്‌നത്തിന് പരിഹാരമായി ഇന്ത്യന്‍ എംബസി തന്നെയാണ് നേരത്ത് രണ്ട് ഷിഫ്‌റ്റെന്ന ആശയം മുന്നോട്ട് വെച്ചത്.

വിദ്യാഭ്യാസമന്ത്രാലയം മുന്നോട്ടുവെക്കുന്ന നിബന്ധനകള്‍ പാലിക്കുന്ന സ്‌കൂളുകള്‍ക്കാണ് ഷിഫ്റ്റിനുള്ള അനുമതി നല്‍കുക. ഇതിനായി താല്‍പ്പര്യമുള്ള സ്‌കൂളുകള്‍ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ പ്രത്യേക അപേക്ഷ സമര്‍പ്പിക്കണം. വിദേശ എംബസികളുടെ പൂര്‍ണ നിയന്ത്രണത്തിലുള്ള സ്‌കൂളുകള്‍ക്ക് മാത്രമെ അപേക്ഷിക്കാനാകൂ. കിന്റര്‍ ഗാര്‍ഡനുകള്‍ക്ക് ലൈസന്‍സ് ലഭിക്കില്ല. രണ്ട് ഷിഫ്റ്റിലും പാഠ്യപദ്ധതിയും ഫീസും തുല്യമായിരിക്കണം. ആകെയുള്ളതിന്റെ അമ്പത് ശതമാനത്തിലധികം കുട്ടികളെ ഉച്ചയ്ക്ക് ശേഷം അനുവദിക്കില്ല. ഉച്ചയ്ക്ക് ശേഷം ചുരുങ്ങിയത് 180 അധ്യയന ദിവസങ്ങള്‍ ഉറപ്പാക്കണം തുടങ്ങിയവയാണ് ഷിഫ്റ്റിനായി അപക്ഷിക്കുന്ന സ്‌കൂളൂകള്‍ക്കുള്ള നിബന്ധനകള്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x