
മസ്‌കത്ത്: യാത്രക്കാരുടെ സുരക്ഷയും ക്ഷേമവും കണക്കിലെടുത്ത് ഡിസംബര്‍ 31 വരെ ഒമാന്‍ എയര്‍ 424ലധികം സര്‍വീസുകള്‍ റദ്ദാക്കുന്നു. ഒമാന്‍ സിവില്‍ ഏവിയേഷന്‍ പബ്ലിക് അതോറിറ്റിയുടെ നിര്‍ദേശപ്രകാരമാണ് ഒമാന്‍ എയറിന്റെ ഈ നടപടി. യാത്രക്കാര്‍ക്ക് ബദല്‍ സംവിധാനം ക്രമീകരിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
കാസബ്ലാങ്ക, മുംബൈ, കാഠ്മണ്ഡു, കറാച്ചി, മുംബൈ, ഏഥന്‍സ്, ജയ്പുര്‍, ദുബായ്, ബഹ്റൈന്‍, റിയാദ്, നെയ്റോബി, ബാങ്കോക്, ജിദ്ദ, കൊളംബോ, ദമ്മാം, മോസ്‌കോ, തെഹ്റാന്‍, കുവൈത്ത്, അമ്മാന്‍, ബാംഗളൂരു, ദോഹ എന്നീ റൂട്ടുകളിലെ സര്‍വീസുകളാണ് ഒമാന്‍ എയര്‍ റദ്ദാക്കുന്നത്. ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ ഒമാന്‍ എയര്‍ വിമാനങ്ങളില്‍ യാത്രക്കായി ടിക്കറ്റു വാങ്ങിയ യാത്രക്കാര്‍ക്ക് ഇതരമാര്‍ഗം വിമാന കമ്പനി അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.
ഇതിനായി ഒമാന്‍ എയര്‍ വിമാന കമ്പനിയുടെ കോള്‍ സെന്ററുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ വര്‍ഷമാദ്യം മാര്‍ച്ച് 10ന് എതോപ്യയില്‍ ബോയിങ് 737 മാക്‌സ് എട്ട് വിമാനം തകര്‍ന്ന് വീണ് 157 പേര്‍ മരിച്ച സംഭവത്തിനു ശേഷമാണ് ഒമാന്‍ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍ സര്‍വീസുകള്‍ റദ്ദാക്കി ബദല്‍ സംവിധാനങ്ങള്‍ ഒരുക്കി വരുന്നത്. ഇതിനകം വിവിധ രാജ്യങ്ങളിലായി ഏകദേശം 400 ഓളം ബോയിങ് 737 മാക്‌സ് എട്ട് വിമാനങ്ങള്‍ സര്‍വീസുകളില്‍ നിന്നും പിന്‍വലിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.