മസ്‌കത്ത്: വിമാനത്താവളം വഴി ഒമാനിലേക്ക് വരുന്നവര്‍ക്ക് ഇനി പിസിആര്‍ ടെസ്റ്റ് വേണ്ട. എന്നാല്‍ വിമാനത്താവളത്തില്‍ പരിശോധന തുടരുമെന്നും കരാതിര്‍ത്തിവഴി വരുന്നവര്‍ക്ക് പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാണെന്നും സുപ്രീം കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പള്ളികളില്‍ പ്രവേശിക്കുന്നതിന് കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കിയതായി ആരോഗ്യ മന്ത്രി മന്ത്രി ഡോ. അഹമദ് അല്‍ സഈദി പറഞ്ഞു. ഔഖാഫ് മതകാര്യ മന്ത്രാലയവുമായി ചര്‍ച്ച ചെയ്ത ശേഷമാണ് നടപടി. കൂടുതല്‍ മേഖലകളില്‍ ഇളവ് നല്‍കിയത് വൈറസ് നീങ്ങിയതു കൊണ്ടല്ല. തുടര്‍ന്നും നിയന്ത്രണങ്ങള്‍ പാലിക്കണം. ഒമാനിലേക്ക് വരുന്നവര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പുവരുത്തണം. ഈ മാസം അവസാനത്തോടെ ആദ്യ ഘട്ട വാക്സീന്‍ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.
എല്ലാവിധ വിനോദ സഞ്ചാര മേഖലകളും പുനരാരംഭിച്ചതായി ടൂറിസം മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മൈത സൈഫ് അല്‍ മഹ്റൂഖി പറഞ്ഞു. കോവിഡ് കാലത്ത് ടൂറിസം മേഖലയുടെ നഷ്ടം അര ബില്യന്‍ ഒമാനി റിയാല്‍ കണക്കാക്കുന്നു.
ടൂറിസം രംഗത്തെ തിരിച്ചുവരവിനായി 103 രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വീസ കൂടാതെ പ്രവേശനം അനുവദിക്കും. ഇതിലൂടെ വിനോദ സഞ്ചാര മേഖലയുടെ വളര്‍ച്ച ലക്ഷ്യമിടുന്നതായും മൈത സൈഫ് അല്‍ മഹ്റൂഖി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.