വിദേശ ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ നല്‍കുന്നത് നിര്‍ബന്ധമല്ല. ഇത് ഓപ്ഷണല്‍ മാത്രമാണ്. എന്നാല്‍ ITR-2 പോലുള്ള ചില റിട്ടേണ്‍ ഫോമുകളില്‍ വിദേശ ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ നല്‍കാന്‍ പ്രവാസികള്‍ ബാധ്യസ്ഥരാണ്.
ന്യൂഡല്‍ഹി: ഇന്‍കം ടാക്‌സ് റിട്ടേണുകള്‍ സമര്‍പ്പിക്കുമ്പോള്‍ നോണ്‍ റസിഡന്റ് ഇന്ത്യന്‍സ് രാജ്യത്തിനു പുറത്തുള്ള ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ നല്‍കേണ്ട കാര്യമില്ലെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ഡയറക്ട് ടാക്സ് (സിബിഡിടി) ചെയര്‍മാന്‍ സുശീല്‍ ചന്ദ്ര അറിയിച്ചു. റീഫണ്ടുകള്‍ ആവശ്യമില്ലാത്തവര്‍ക്ക് മാത്രമേ ഇത് ബാധകമാകൂ.
വിദേശ ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ നല്‍കുന്നത് നിര്‍ബന്ധമല്ല. ഇത് ഓപ്ഷണല്‍ മാത്രമാണ്. എന്നാല്‍ ITR-2 പോലുള്ള ചില റിട്ടേണ്‍ ഫോമുകളില്‍ വിദേശ ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ നല്‍കാന്‍ പ്രവാസികള്‍ ബാധ്യസ്ഥരാണ്.
ഇന്ത്യയില്‍ ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ റീഫണ്ട് ആവശ്യമുള്ള കേസുകളില്‍ മാത്രം വിദേശ അക്കൗണ്ടുകളുടെ വിവരം നല്‍കിയാല്‍ മതിയെന്ന് സുശീല്‍ ചന്ദ്ര പറഞ്ഞു. ഈ വര്‍ഷം മാര്‍ച്ചില്‍ പുറത്തിറക്കിയ പുതിയ റിട്ടേണ്‍ ഫോമില്‍ വിദേശബാങ്ക് അക്കൗണ്ടു വിവരങ്ങള്‍ക്കായി കോളം ഉള്‍പ്പെടുത്തിയതാണ് വിവാദങ്ങള്‍ക്കിടയാക്കിയത്.
ഇന്ത്യയില്‍ ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് റീഫണ്ട് ലഭിക്കുന്നതില്‍ പ്രശ്നങ്ങളുണ്ടാകുന്നതായി പരാതി ലഭിച്ച സാഹചര്യത്തിലാണ് ഇത് ഉള്‍പ്പെടുത്തിയതെന്നാണ് വിശദീകരണം. എന്നാല്‍ പ്രവാസികളുടെ വിദേശബാങ്ക് അക്കൗണ്ടുകള്‍ നിരീക്ഷിക്കാനുള്ള നീക്കമാണിതെന്നു വിമര്‍ശനം ഉയര്‍ന്നിരുന്നു. 2016- 17 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 31 ആണ്. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് വൈകിയാല്‍ അടുത്തവര്‍ഷം മുതല്‍ 10,000 രൂപവരെ പിഴ ഈടാക്കും. ഐടി ആക്ടിലെ പുതിയ സെക്ഷനായ 234എഫ് പ്രകാരമാണ് പിഴ ഈടാക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.