Currency

ആറു മാസത്തിനു ശേഷം ഒമാനില്‍ വിമാനത്താവളങ്ങള്‍ തുറന്നു; ഒമാന്‍ എയറും സലാം എയറും സര്‍വീസ് ആരംഭിച്ചു

സ്വന്തം ലേഖകന്‍Friday, October 2, 2020 5:55 pm

ഒമാന്‍: ആറു മാസത്തിനു ശേഷം ഒമാനില്‍ വിമാനത്താവളങ്ങള്‍ തുറന്നു. മസ്‌കത്ത് വിമാനത്താവളത്തില്‍ നിന്ന് മാത്രമാണ് രാജ്യാന്തര സര്‍വീസുകള്‍ ഉള്ളത്. സലാലയിലേക്കുള്ള ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കും തുടക്കമായിട്ടുണ്ട്. ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയറും സലാം എയറും സര്‍വീസ് ആരംഭിച്ചിട്ടുണ്ട്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് അവസാനം മുതല്‍ വിമാനത്താവളങ്ങള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ മുതല്‍ ആണ് വിമാന സര്‍വീസുകള്‍ക്ക് തുടക്കമായത്. അതേസമയം ഒമാനില്‍ വന്നിറങ്ങുന്ന യാത്രക്കാരെല്ലാം വിമാനത്താവളത്തില്‍ നിര്‍ബന്ധിത പി.സി.ആര്‍ പരിശോധനക്ക് വിധേയരാകണം. 25 റിയാലാണ് നിരക്ക്.

വിമാന ജീവനക്കാരെയും 15 വയസില്‍ താഴെയുള്ള കുട്ടികളെയും മാത്രമാണ് പി.സി.ആര്‍ പരിശോധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. ഒമാനിലേക്കുള്ള യാത്രക്കാര്‍ തറാസുദ് പ്ലസ് മൊബൈല്‍ ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യണമെന്നതും നിര്‍ബന്ധമാണ്. ഒമാനില്‍ എട്ട് ദിവസത്തില്‍ കൂടുതല്‍ നില്‍ക്കുന്നവര്‍ തറാസുദ് പ്ലസ് ബ്രേസ്ലെറ്റ് ധരിക്കുകയും 14 ദിവസം ക്വാറൈന്റന്‍ ചെയ്യുകയും വേണം. ഒമാനിലെത്തുന്ന എല്ലാ വിദേശികള്‍ക്കും കുറഞ്ഞത് ഒരു മാസത്തെ കോവിഡ് ചികിത്സാ ചെലവ് വഹിക്കാന്‍ കഴിയുന്ന ഇന്‍ഷൂറന്‍സ് പോളിസി നിര്‍ബന്ധമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x