Currency

ഒമാനില്‍ ബുധനാഴ്ച മുതല്‍ ഷോപ്പിങ്മാളുകള്‍ തുറന്ന് പ്രവര്‍ത്തിക്കും

സ്വന്തം ലേഖകന്‍Wednesday, June 24, 2020 3:09 pm

മസ്‌കത്ത്: ഷോപ്പിങ് മാളുകള്‍, ടൈലറിങ് ഷോപ്പുകള്‍, ലോണ്ടറികള്‍ തുടങ്ങി കൂടുതല്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടി പ്രവര്‍ത്തനാനുമതി. ചൊവ്വാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗമാണ് പ്രവര്‍ത്തനാനുമതി നല്‍കിയത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ മൂന്നുമാസത്തോളമായി ഈ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയായിരുന്നു.

അനുമതി ലഭിച്ച സ്ഥാപനങ്ങള്‍ ബുധനാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. അതേസമയം മത്ര സൂഖ് അടക്കം പൊതുമാര്‍ക്കറ്റുകളില്‍ സ്ഥിതി ചെയ്യുന്ന ഈ വിഭാഗത്തിലെ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തന അനുമതി ബാധകമല്ല. രണ്ട് മീറ്റര്‍ സാമൂഹിക അകലം പാലിക്കുന്നതടക്കം കര്‍ശനമായ ആരോഗ്യ സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചുവേണം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാനെന്ന് റീജ്യനല്‍ മുനിസിപ്പാലിറ്റീസ് ആന്റ് വാട്ടര്‍ റിസോഴ്‌സസ് മന്ത്രാലയം അറിയിച്ചു.

ഷോപ്പിങ്മാളുകളിലും വാണിജ്യ കേന്ദ്രങ്ങളിലും 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും അറുപത് വയസിന് മുകളിലുള്ളവര്‍ക്കും പ്രവേശനം ഉണ്ടാകില്ല. കടകള്‍ വ്യാപാരം ആരംഭിക്കുന്നതിന് മുമ്പ് വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യണം. സ്റ്റോറുകളുടെ പ്രവേശന കവാടത്തില്‍ ഹാന്‍ഡ് സാനിറ്റൈസറുകള്‍ വെക്കണം. വലിയ സ്റ്റോറുകളില്‍ ഒന്നിലധികം സ്ഥലങ്ങളില്‍ സാനിറ്റൈസറുകള്‍ വെക്കണം. പൊതു സ്ഥലങ്ങളില്‍ നിന്ന് സീറ്റുകള്‍ നീക്കം ചെയ്യണം. പ്രാര്‍ഥനാ ഹാള്‍ അടച്ചിടുകയും വേണം. ഉപഭോക്താക്കള്‍ മുഖാവരണം ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഉപഭോക്താക്കള്‍ ഒരു സ്ഥലത്ത് ഒത്തുകൂടുന്നത് തടയണം.

സന്ദര്‍ശകരുടെയടക്കം ശരീരത്തിന്റെ താപനില പരിശോധിച്ചുവേണം ആളുകളെ അകത്ത് പ്രവേശിപ്പിക്കാന്‍. ഉപഭോക്താക്കള്‍ സാധാരണ സ്പര്‍ശിക്കുന്ന സ്ഥലങ്ങള്‍ അണുമുക്തമാക്കുകയും വേണം. ഷോപ്പിങ് മാളുകള്‍ക്ക് പുറമെ മത്ര, സുഹാര്‍, സുവൈഖ്, സീബ്, ഖുറിയാത്ത്, അഷ്‌കറ, ഇബ്രി മത്സ്യ മാര്‍ക്കറ്റുകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x