ഒമാന്‍: സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ സേവനാനന്തര ആനുകൂല്യങ്ങളില്‍ ഒമാന്‍ ഭേദഗതി വരുത്തി. സര്‍ക്കാര്‍ മേഖലയില്‍ സ്ഥിരം തൊഴില്‍ കരാറുള്ള പത്ത് വര്‍ഷം പൂര്‍ത്തിയാകാത്തവര്‍ക്കാണ് ഭേദഗതി ബാധകമാവുക. പുതിയ ജീവനക്കാര്‍ക്കും ഇത് ബാധകമായിരിക്കുമെന്ന് തൊഴില്‍വകുപ്പ് മന്ത്രിയുടെ ഉത്തരവില്‍ പറയുന്നു. സേവനത്തിന്റെ ഓരോ വര്‍ഷവും ഓരേ മാസത്തെ വേതനം എന്ന രീതിയിലായിരിക്കും ആനുകൂല്ല്യം കണക്കാക്കുക. ആറാം ഗ്രേഡ് വരെയുള്ള ജീവനക്കാര്‍ക്ക് ഇത് പരമാവധി പത്ത് മാസവും, ഏഴ് മുതല്‍ 14 വരെ ഗ്രേഡുള്ള ജീവനക്കാര്‍ക്ക് 12 മാസവുമായിരിക്കും ആനുകൂല്യം. വിദേശ തൊഴിലാളിക്ക് അവസാനമായി ലഭിച്ച വേതനമാണ് ആനുകൂല്ല്യത്തിന് അടിസ്ഥാനമാക്കുക.
എന്നാല്‍ ഈ തുക 12000 റിയാലിന് മുകളില്‍ ആകരുതെന്നും ഉത്തരവില്‍ പറയുന്നു. സേവനാനന്തര ആനുകൂല്ല്യങ്ങള്‍ ലഭിക്കുന്നതിനുള്ള കുറഞ്ഞ കാലപരിധി അഞ്ച് വര്‍ഷമായി നിജപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അഞ്ച് വര്‍ഷത്തില്‍ താഴെ സേവനമുള്ളവര്‍ മരിക്കുകയോ അല്ലെങ്കില്‍ ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍ മടങ്ങേണ്ടി വരുകയോ ചെയ്താല്‍ മാത്രമാണ് ആനുകൂല്ല്യങ്ങള്‍ ലഭിക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.