മസ്‌കത്ത്: ഭക്ഷ്യസുരക്ഷ കൈവരിച്ച രാജ്യങ്ങളുടെ മുന്‍നിരയില്‍ ഇടം നേടി ഒമാന്‍. 113 രാഷ്ട്രങ്ങള്‍ അടങ്ങിയ സൂചികയില്‍ ജി.സി.സി തലത്തില്‍ രണ്ടാം സ്ഥാനമാണ് ഒമാനുള്ളത്. ആഗോളതലത്തില്‍ 28ാം സ്ഥാനവും. ജി.സി.സി രാഷ്ട്രങ്ങളില്‍ കുവൈത്താണ് ഒന്നാമത്. ഖത്തര്‍ മൂന്നാം സ്ഥാനത്തും. ഇക്കണോമിസ്റ്റ് ഇന്‍ഡക്‌സ് യൂണിറ്റും അമേരിക്കന്‍ കമ്പനിയായ ഡ്യൂപോണ്ടും ചേര്‍ന്നാണ് ആഗോള ഭക്ഷ്യസുരക്ഷാ സൂചിക തയാറാക്കിയത്.
ഭക്ഷണ സാധനങ്ങളുടെ ലഭ്യത, വാങ്ങാനുള്ള ശേഷി, നിലവാരവും സുരക്ഷിതത്വവും എന്നിവയാണ് സൂചിക തയാറാക്കുന്നതിന് അടിസ്ഥാനമായി കണക്കിലെടുത്തിരിക്കുന്നത്. ദീര്‍ഘദൃഷ്ടിയോടെയുള്ളതും കര്‍ശനവുമായ നയങ്ങള്‍ നടപ്പാക്കിയതാണ് ഒമാന്റെ നേട്ടത്തിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. ആവശ്യത്തിന് ഭക്ഷ്യശേഖരവും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ളവര്‍ക്ക് ഭക്ഷ്യലഭ്യതയും ഒമാന്‍ ഉറപ്പാക്കുന്നു.
ഭക്ഷ്യസുരക്ഷ മുന്‍നിര്‍ത്തി കൂടുതല്‍ വൈവിധ്യമാര്‍ന്ന പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള ഒരുക്കത്തിലുമാണ് രാജ്യം. ഭക്ഷ്യസുരക്ഷക്ക് ഒപ്പം ഭക്ഷണത്തിന്റെ നിലവാരം കാത്തുസൂക്ഷിക്കുന്നതും മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് ഒമാന്‍ നടപ്പാക്കി വരുന്നത്. ദേശീയ സ്ഥിതിവിവര മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞവര്‍ഷം 1.87 ദശലക്ഷം ടണ്‍ സാധനങ്ങളാണ് ഒമാനില്‍ ഉല്‍പാദിപ്പിച്ചത്. ഇതില്‍ 25,600 ടണ്‍ പച്ചക്കറിയാണ്. 221 ദശലക്ഷം റിയാലിന്റെ ആടുമാടുകളും അനുബന്ധ ഉല്‍പന്നങ്ങളും ഒമാന്‍ കയറ്റിയയക്കുകയും ചെയ്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.