Currency

ഒമാനില്‍ വെള്ളപ്പൊക്ക ദുരന്തങ്ങള്‍ നിയന്ത്രിക്കാന്‍ പദ്ധതി വരുന്നു

സ്വന്തം ലേഖകന്‍Thursday, December 21, 2017 2:44 pm

മസ്‌കത്ത്: ഒമാനില്‍ ആവര്‍ത്തിക്കുന്ന വെള്ളപ്പൊക്കവും അനുബന്ധ ദുരന്തങ്ങളും നിയന്ത്രിക്കാന്‍ പദ്ധതി തയാറാക്കുന്നു. ഭാവിയില്‍ വെള്ളപ്പൊക്കം കാരണമായുണ്ടാവുന്ന നാശനഷ്ടങ്ങള്‍ കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തയാറാക്കുന്നത്. മിഡിലീസ്റ്റില്‍ അനുഭവപ്പെടുന്ന കാലാവസ്ഥാ വ്യതിയാനം കാരണം ഭാവിയില്‍ വെള്ളപ്പൊക്ക ഭീഷണി വര്‍ധിക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

വാദികളില്‍ ചിലയിടങ്ങളില്‍ അര മീറ്ററില്‍ താഴെ മാത്രമാണ് നീരൊഴുക്കുള്ളതെങ്കിലും അപകട സാധ്യതയുള്ളതിനാല്‍ പൂര്‍ണ സുരക്ഷിതത്വം ഉറപ്പില്ലെങ്കില്‍ വാദിയില്‍ വാഹനമിറക്കരുതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ വിഷയത്തില്‍ ബോധവത്കരണം നടത്തുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

വെള്ളപ്പൊക്ക നിയന്ത്രണത്തിന്റെ ഭാഗമായി രാജ്യത്ത് നിരവധി ഡാമുകള്‍ നിര്‍മിക്കുന്നുണ്ട്. ഇവയില്‍ ഏറ്റവും വലിയ ഡാമിന്റെ നിര്‍മാണം സൂറില്‍ പുരോഗമിക്കുകയാണ്. അതേസമയം ഗോനു ചുഴലിക്കാറ്റ് കാരണം വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായ ശേഷമാണ് ഡാം പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുവന്നത്. സലാലയിലും അല്‍ അമിറാത്തിലും നിലവിലുള്ള ഡാമുകള്‍ വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ ഏറെ സഹായകരമാകുന്നുണ്ട്.

വെള്ളപ്പൊക്കം രൂക്ഷമായ പ്രദേശങ്ങളുടെ മാപ്പുകള്‍ പരിസ്ഥിതി മന്ത്രാലയം തയാറാക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ 400 സ്‌റ്റേഷനുകള്‍ ഒമാനിലുണ്ട്. ഇവയുടെ സഹായത്തോടെ വെള്ളപ്പൊക്കവും മറ്റുമുണ്ടാവാനുള്ള സാധ്യത പൊതുജനങ്ങളെ അറിയിക്കാന്‍ കഴിയുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x