
തിരുവനന്തപുരം: പ്രവാസികള്‍ക്ക് കേരളത്തിലേക്ക് എത്താന്‍ പിപിഇ കിറ്റ് മതി. പരിശോധനയില്ലാത്ത രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് മാത്രമാണ് ഇളവ്. യാത്രക്കാര്‍ക്ക് വിമാനക്കമ്പനികള്‍ കിറ്റ് നല്‍കും. നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കേണ്ടെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. ട്രൂനാറ്റ് പരിശോധനാ സംവിധാനമില്ലാത്ത രാജ്യങ്ങളില്‍ നിന്ന് വരുന്നതിന് പിപിഇ കിറ്റുകള്‍ മതിയെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു.
നിലവില്‍ ഖത്തറില്‍ മൊബൈല്‍ ആപ്പ് വഴി ഗ്രീന്‍ സ്റ്റാറ്റസ് ലഭിക്കുന്നവര്‍ക്ക് കേരളത്തിലേക്ക് മടങ്ങാമായിരുന്നു. യുഎഇയില്‍ റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് ഉണ്ട്. എന്നാല്‍ ഇത്തരം പരിശോധനകള്‍ ഇല്ലാത്ത രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് പുതിയ തീരുമാനം സഹായകമാകും.
വിമാനക്കമ്പനികളാണ് പിപിഇ കിറ്റുകള്‍ ലഭ്യമാക്കേണ്ടതെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. യുഎഇയില്‍ നിലവിലുള്ള റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് തുടരും. ഖത്തറില്‍ നിന്ന് ഗ്രീന്‍ സ്റ്റാറ്റസ് ഉള്ളവര്‍ക്ക് വരാം. കുവൈറ്റ്, സൗദിഅറേബ്യ, ബഹ്റിന്, ഒമാന്‍ എന്നീ രാജ്യങ്ങളിലുള്ളവര്‍ക്ക് പിപിഇ കിറ്റ് ധരിച്ച് വിമാനയാത്ര നടത്താം.
നേരത്തെ ട്രൂനാറ്റ് ടെസ്റ്റ് വേണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ട്രൂനാറ്റ് ടെസ്റ്റിന് അംഗീകാരം നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് യാത്രക്കാര്‍ക്ക് പിപിഇ കിറ്റ് മതി എന്ന തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്.
ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് നാളെ പ്രാബല്യത്തില്‍ വരാനിരിക്കെ പ്രവാസലോകം ആശങ്കയിലായിരുന്നു. കേരളസര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കാത്തതിനാല്‍ യാത്ര മുടങ്ങുമോയെന്നായിരുന്നു പ്രവാസിമലയാളികളുടെ ആശങ്ക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.