ദോഹ: ഖത്തറിലെ സ്വകാര്യ കമ്പനികളുടേയും റീട്ടെയ്ല്‍ ശാലകളുടേയും റമസാന്‍ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു. ഇന്നു മുതല്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 3 വരെയായിരിക്കും സ്വകാര്യ കമ്പനികളുടേയും റീട്ടെയ്ല്‍ ശാലകളുടേയും പ്രവര്‍ത്തന സമയം. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ വ്യവസായ വാണിജ്യ മന്ത്രാലയമാണ് സമയക്രമം പ്രഖ്യാപിച്ചത്. അതേസമയം ഒട്ടേറെ മേഖലകളെ ഉത്തരവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഭക്ഷണം, കണ്‍സ്യൂമര്‍ ഗുഡ്സ്, പച്ചക്കറി, പഴം വില്‍പ്പന ശാലകള്‍ (ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഗ്രോസറികള്‍), ഹോം ഡെലിവറി അനുവദിച്ചിരിക്കുന്ന റസ്റ്ററന്റുകള്‍, കഫേകള്‍ (കോഫി ഷോപ്പുകള്‍), മധുരപലഹാരങ്ങള്‍, കോഫി, ഈന്തപ്പഴം എന്നിവയുടെ വില്‍പ്പന ശാലകള്‍ എന്നിവയ്ക്ക് നിര്‍ദേശം ബാധകമല്ല.
ടെലികോം കമ്പനികള്‍, ഓണ്‍ലൈന്‍ അടിസ്ഥാനമാക്കിയുള്ള ഡെലിവറി കമ്പനികള്‍, ഫാര്‍മസികള്‍, പെട്രോള്‍ സ്റ്റേഷനുകള്‍, ഓട്ടോമൊബൈല്‍ സേവനങ്ങള്‍, ഏജന്‍സികളുടെ മെയിന്റനന്‍സ് വര്‍ക് ഷോപ്പുകള്‍, ബേക്കറികള്‍, ആതിഥേയ മേഖലകളിലെ കമ്പനികള്‍, ഫാക്ടറികള്‍, ഇലക്ട്രിസിറ്റി, പ്ലംബിങ്, ഇലക്ട്രോണിക് സേവനങ്ങള്‍ നല്‍കുന്ന മെയിന്റനന്‍സ് കമ്പനികള്‍, തുറമുഖങ്ങളിലെ ലോജിസ്റ്റിക്, കപ്പല്‍ ചരക്ക് കമ്പനികള്‍, വിമാനത്താവളം, കസ്റ്റംസ് സേവനങ്ങള്‍ എന്നിവയ്ക്കും ഉത്തരവ് ബാധകമല്ല.
എല്ലാ കമ്പനികളും റീട്ടെയ്ല്‍ ശാലകളും തൊഴില്‍ മന്ത്രാലയത്തിന്റെയും പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെയും മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിച്ചിരിക്കണം. ലംഘനങ്ങള്‍ കണ്ടെത്താന്‍ വാണിജ്യ മന്ത്രാലയത്തിന്റെ കര്‍ശന പരിശോധനകളും നടക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.