
ദോഹ: ഖത്തറില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വിദേശികള്‍ക്ക് നിക്ഷേപം ഇറക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഖത്തറില്‍ ഇനി മുതല്‍ സ്വദേശികള്‍ക്കെന്നപോലെ വിദേശികള്‍ക്കും സ്വന്തമായി ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാന്‍ കഴിയുന്ന തരത്തിലുള്ള നിയമത്തിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. വ്യാപാരത്തിനും താമസത്തിനും അടക്കമുള്ള ആവശ്യങ്ങള്‍ക്ക് കെട്ടിടം നിര്‍മിക്കുന്നതിന് ഇനി മുതല്‍ വിദേശികള്‍ക്ക് തടസമുണ്ടാകില്ല.
ഖത്തരികളല്ലാത്തവര്‍ക്ക് ഈ മേഖലയില്‍ ഇടപെടുന്നതിന് വേണ്ടിയുള്ള പ്രത്യേക നിയമത്തിനുള്ള ശിപാര്‍ശ ഈയിടെയാണ് പ്രത്യേക കമ്മിറ്റി മന്ത്രിസഭയുടെ പരിഗണനക്ക് സമര്‍പ്പിച്ചത്. വിദേശികള്‍ക്ക് ഭൂമി സ്വന്തമാക്കുന്നതിന് പ്രത്യേക പ്രദേശം നിര്‍ണയിക്കുന്നതടക്കമുള്ള വ്യവസ്ഥകള്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സ്വന്തമായി ഭൂമി കൈവശമാക്കുന്നതിലൂടെ വ്യാപാര സംരംഭങ്ങളില്‍ വലിയ തോതില്‍ വിദേശ നിക്ഷേപം എത്തുമെന്ന് കരുതപ്പെടുന്നു. പുതിയ സാഹചര്യത്തില്‍ ഈ തീരുമാനങ്ങള്‍ വിദേശികള്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.