
ദോഹ: ഖത്തറില്‍ സ്വകാര്യ സ്കൂളുകളില്‍ ഫീസ് വര്‍ധിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ പരിശോധന തുടങ്ങി. ദോഹയില്‍ ചേര്‍ന്ന ഖത്തര്‍ ചേംബര്‍ വിദ്യാഭ്യാസ സമിതി സ്വകാര്യ സ്കൂളുകളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. സ്വകാര്യ സ്കൂളുകളുടെ ശേഷി, ട്യൂഷന് ഫീസ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിര്‍ണ്ണയിക്കുന്നതിനുള്ള റഫറന്‍സ് ചട്ടക്കൂടിന്റെ വികസനം, സ്വകാര്യ സ്കൂളുകള്‍ തമ്മിലുള്ള ബന്ധം നിയന്ത്രിക്കാനുള്ള സംവിധാനങ്ങളുടെ അഭാവം, അധ്യാപകരുടെ എണ്ണം തുടങ്ങി വിഷയങ്ങളാണ് ഖത്തര്‍ ചേംബര്‍ വിദ്യാഭ്യാസ സമിതി ചര്‍ച്ച ചെയ്തത്.
ട്യൂഷന് ഫീസ് വര്‍ധിപ്പിക്കാനായി വിവിധ സ്കൂളുകള്‍ നല്‍കിയിട്ടുള്ള അപേക്ഷകളിന്മേലുള്ള പരിശോധനകളും ഈ സമിതിയാണ് നടത്തുന്നത്. വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ വകുപ്പ് നിശ്ചയിച്ചിട്ടുള്ള വിവിധ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് ഫീസ് വര്‍ധനയ്ക്ക് അനുമതി നല്‍കുക. ഖത്തര്‍ ചേംബര്‍ ഫസ്റ്റ് വൈസ് ചെയര്‍മാനും കമ്മിറ്റി ചെയര്‍മാനുമായ മുഹമ്മദ് ബിന്‍ അഹമ്മദ് ബിന്‍ തോവര്‍ അല്‍ കുവാരി അധ്യക്ഷത വഹിച്ച നടപ്പുവര്‍ഷത്തെ വിദ്യാഭ്യാസ സമിതിയുടെ നാലാമത്തെ യോഗമാണ് ദോഹയില്‍ ചേര്‍ന്നത്.
ലൈസന്‍സിംഗിന്റെ ഉയര്‍ന്ന ചിലവ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള ലൈസന്‍സുകളുടെ കുറവ്, മതിയായ സ്കൂളുകളുടെ അഭാവം എന്നിവ ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.