ദോഹ: കോവിഡ്-19 മുന്‍കരുതല്‍ വ്യവസ്ഥകള്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ ബീറ്റ് ഓഫിസര്‍മാര്‍ രംഗത്ത്. വാണിജ്യ സമുച്ചയങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവരെയും വാഹന വ്യവസ്ഥ ലംഘിക്കുന്നവരെയും കണ്ടെത്താന്‍ ഫൂട്ട് പട്രോള്‍ സംഘത്തെ വിന്യസിപ്പിച്ചു. പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കല്‍, ശാരീരിക അകലം പാലിക്കല്‍, ഇഹ്തെറാസ് ആപ്ലിക്കേഷന്‍ ആക്ടീവ് ആക്കല്‍, വാഹന വ്യവസ്ഥ, ഹോം ക്വാറന്റീന്‍ ചട്ടങ്ങള്‍ എന്നിവ പാലിച്ചില്ലെങ്കില്‍ പിടിയിലാകും.
അടുത്തിടെ നിയമം ലംഘിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതോടെയാണ് പരിശോധന കര്‍ശനമാക്കിയത്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിനു രണ്ടാഴ്ചയ്ക്കുള്ളില്‍ പിടികൂടിയത് 1,670 പേരെയാണ്. ഒരേ കുടുംബത്തിലെ അംഗങ്ങള്‍ ഒഴികെ വാഹനങ്ങളില്‍ ഡ്രൈവര്‍ ഉള്‍പ്പടെ നാലു പേരില്‍ കൂടുതല്‍ പാടില്ലെന്ന വ്യവസ്ഥ ലംഘിച്ചതിന് 103 പേരും പിടിയിലായി.
1990 ലെ 17-ാം നമ്പര്‍ പകര്‍ച്ചവ്യാധി പ്രതിരോധ നിയമ പ്രകാരം വ്യവസ്ഥകള്‍ ലംഘിച്ചാല്‍ രണ്ടു ലക്ഷം റിയാല്‍ വരെ പിഴയും മൂന്നുവര്‍ഷം വരെ തടവും അല്ലെങ്കില്‍ ഏതെങ്കിലും ഒരു ശിക്ഷയും അനുഭവിക്കേണ്ടി വരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.