
ദോഹ: ഖത്തറിലേക്കു കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഖത്തര്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ടൂറിസം അതോറിറ്റി ഇന്ത്യയില്‍ ഓഫിസ് തുറക്കും. ഇന്ത്യയും റഷ്യയും ലോകത്തെതന്നെ ഏറ്റവും വലിയ ടൂറിസം വിപണിയായി കാണുന്ന ക്യുടിഎ ഈ വര്‍ഷംതന്നെ ഇന്ത്യയിലും റഷ്യയിലും പ്രതിനിധി ഓഫിസ് തുറക്കുമെന്നു ഖത്തര്‍ ടൂറിസം അതോറിറ്റി (ക്യു.ടി.എ) മാര്‍ക്കറ്റിങ് ആന്‍ഡ് പ്രമോഷന്‍ മേധാവി റാഷിദ് അല്‍ ഖുറൈസി പറഞ്ഞു.
ചൈനയില്‍നിന്നു കൂടുതല്‍ വിനോദസഞ്ചാരികളെ ഖത്തറിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ഈയിടെ ചൈനയില്‍ ക്യുടിഎ പ്രതിനിധി ഓഫീസ് തുറന്നിരുന്നു. ഇതിനു പുറമേ, ഷാങ്ഹായ്, ഗ്വാങ്ഷു എന്നിവിടങ്ങളില്‍ ശാഖകളും ആരംഭിച്ചു. ഇതിനു പിന്നാലെയാണ് ഇന്ത്യ, റഷ്യ എന്നിവിടങ്ങളില്‍കൂടി ക്യുടിഎ ഓഫീസുകള്‍ തുറക്കുന്നത്. ഖത്തറിലെ ടൂറിസം വികസനം മുന്‍നിര്‍ത്തിയുള്ള ദേശീയ നയത്തിന്റെ പുതിയ ഘട്ടം ഈയിടെ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണു ലോകത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിനിധി ഓഫീസുകള്‍ ക്യുടിഎ തുറക്കുന്നത്.
വിവിധ ഭാഗങ്ങളിലായി ഒന്‍പതു പ്രമോഷനല്‍ ഓഫീസുകള്‍ ക്യുടിഎ തുറന്നിട്ടുണ്ട്. ആഗോളതലത്തില്‍ ഖത്തറിനെ ടൂറിസം ബ്രാന്‍ഡാക്കി വളര്‍ത്താനുള്ള നടപടികളാണു ക്യുടിഎ സ്വീകരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.