ദോഹ: ഖത്തറില്‍ ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. ബില്ലിലെ വ്യവസ്ഥയനുസരിച്ച് രാജ്യത്തുള്ള പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും പ്രത്യേക ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉണ്ടെങ്കില്‍ മാത്രമേ അടിസ്ഥാന ചികിത്സ ഉള്‍പ്പെടെയുള്ള ആരോഗ്യപരിചരണ സേവനങ്ങള്‍ ലഭ്യമാകൂ. മന്ത്രിസഭ അംഗീകരിച്ച കരട് ഷൂറാ കൗണ്‍സിലിന് വിട്ടു. തുടര്‍ന്ന് ഗസറ്റില്‍ വിജ്ഞാപനം വരുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും.
നിലവില്‍ രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ ഹെല്‍ത്ത് കാര്‍ഡുള്ളവര്‍ക്ക് മാത്രമേ ചികിത്സ ലഭ്യമാകൂ. വിസയുള്ളവര്‍ക്ക് മാത്രമേ ഹെല്‍ത്ത് കാര്‍ഡ് ലഭിക്കൂവെന്നതിനാല്‍ സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടാനാവില്ല.
അതേസമയം സ്വകാര്യ ആശുപത്രികളില്‍ പ്രത്യേക നിയന്ത്രണങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ പുതിയ നിയമം നിലവില്‍ വരുന്നതോടെ എല്ലാ തരം ആശുപത്രികളിലും ചികിത്സ ലഭിക്കണമെങ്കില്‍ വിസയുള്ളവരും സന്ദര്‍ശകരുമായ മുഴുവന്‍ പ്രവാസികള്‍ക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാര്‍ഡ് വേണ്ടി വരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.