
ദോഹ: ഖത്തര്‍ പൗരന്മാരല്ലാത്ത വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ഇനി മുതല്‍ ഭൂവുടമസ്ഥാവകാശത്തിന് അനുമതി. ഇത് സംബന്ധിച്ച പ്രത്യേക കരട് പ്രമേയത്തിന് ഖത്തര്‍ മന്ത്രിസഭ അംഗീകാരം നല്‍കി. വസ്തുക്കളില്‍ ഖത്തരികളല്ലാത്തവര്‍ക്ക് ഉടമസ്ഥാവകാശവും ഉപയോഗവും അനുവദിക്കുന്നത് സംബന്ധിച്ച 2018ലെ 16ാം നമ്പര്‍ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രമേയം തയാറാക്കിയത്. ഖത്തറില്‍ വാണിജ്യസംരംഭങ്ങള്‍ നടത്തുന്ന വിദേശികള്‍ക്കും കമ്പനിയുടമകള്‍ക്കും സന്തോഷം പകരുന്നതാണ് പുതിയ തീരുമാനം.
അമീരി ദിവാനില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് കരട് പ്രമേയം അംഗീകരിച്ചത്. റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുകള്‍ക്കും റിയല്‍ എസ്റ്റേറ്റില്‍ ഉടമസ്ഥാവകാശത്തിന് അനുമതിയുണ്ടാകും. ഖത്തരികളല്ലാത്തവര്‍ക്ക് പത്തു സ്ഥലങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥാവകാശത്തിന് അനുമതിയുണ്ട്. 16 മേഖലകളില്‍ 99 വര്‍ഷത്തേക്ക് റിയല്‍എസ്റ്റേറ്റിനായി ഉപയോഗിക്കാനും അനുമതി നല്‍കും.
റസിഡന്‍ഷ്യല്‍ കോംപ്ലക്സുകള്‍ക്കുള്ളില്‍ റസിഡന്‍ഷ്യല്‍ വില്ലകളുടെയും ഉടമസ്ഥാവകാശം നേടാം. വാണിജ്യ കോംപ്ലക്സുകളില്‍ ഷോപ്പുകളുടെ ഉടമസ്ഥാവകാശത്തിനും അനുമതി നല്‍കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.