
ദോഹ: ഖത്തറിലെ പൊതു ഗതാഗത മേഖലയില്‍ പൂര്‍ണമായും ഇലക്ട്രിക്ക് ബസുകളിറക്കുന്ന നടപടി അന്തിമഘട്ടത്തില്‍. സ്‌കൂള്‍ ബസ് സംവിധാനത്തിനും മെട്രോ ലിങ്ക് സര്‍വീസുകള്‍ക്കും ഇലക്ട്രിക് ബസുകളായിരിക്കും ഉപയോഗിക്കുക. ഇപ്പോള്‍ സര്‍വീസ് നടത്തുന്ന കര്‍വ ബസുകള്‍ പൂര്‍ണമായും മാറ്റി പകരം ഇലക്ട്രിക് ബസുകളിറക്കും. ഏറ്റവും നൂതനവും ലോക നിലവാരത്തിലുള്ളതും മള്‍ട്ടിമോഡല്‍ സിസ്റ്റങ്ങളോട് കൂടിയതുമായ ഇലക്ട്രിക് ബസുകളാകും അവതരിപ്പിക്കുക.
ഖത്തറിന്റെ പൊതുഗതാഗത മേഖലയെ പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് നിരത്തുകളില്‍ ഇലക്ട്രിക് ബസ്സുകള്‍ കൊണ്ടുവരുന്നത്. പൊതുഗതാഗതത്തിനായി പൂര്‍ണമായും ഇത്തരം ഹൈടെക് ഇലക്ട്രിക് ബസുകള്‍ ഉപയോഗിക്കുന്ന ആദ്യ രാജ്യമെന്ന ബഹുമതിയും ഇതോടെ ഖത്തറിന് സ്വന്തമാകും. 2022 ലോകകപ്പിനായുള്ള സൗകര്യങ്ങള്‍ പരമാവധി പരിസ്ഥിതി സൗഹൃദമാക്കുകയെന്ന ലക്ഷ്യം കൂടി മുന്നില്‍ക്കണ്ടുകൊണ്ടാണ് നടപടിയെന്നും ഗതാഗത വകുപ്പ് മന്ത്രി ശൈഖ് ജാസിം ബിന്‍ സൈഫ് അല്‍ സുലൈത്തി പറഞ്ഞു.
ലോകകപ്പ് നടക്കുന്ന സമയത്ത് രാജ്യത്തെ 25 ശതമാനം ബസുകളും ഇലക്ട്രിക്കായി മാറും. ഇത്തരം ബസുകള്‍ക്കായുള്ള ചാര്‍ജ്ജിങ് സ്റ്റേഷനുകളുടെ നിര്‍മ്മാണം അടുത്ത വര്‍ഷത്തോടെ പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.