Currency

കുറഞ്ഞ വരുമാനക്കാര്‍ക്കായി ക്യുഐബി ഇന്‍ഷുറന്‍സ് പദ്ധതി

സ്വന്തം ലേഖകന്‍Sunday, May 12, 2019 12:44 pm

ദോഹ: കുറഞ്ഞ വരുമാനക്കാര്‍ക്കായി ക്യുഐബിയുടെ ഇന്‍ഷുറന്‍സ് പദ്ധതി (ഫാമിലി ഷീല്‍ഡ്ഡബ്ല്യു പിഎസ്) നിലവില്‍ വന്നു. രാജ്യത്തെ മുഴുവന്‍ ആളുകളിലേക്കും ബാങ്ക് ഉല്‍പന്നങ്ങള്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് ക്യുഐബി പദ്ധതി നടപ്പാക്കുന്നത്. ദമാന്‍ ഇസ്‌ലാമിക് ഇന്‍ഷുറന്‍സ് കമ്പനി(ബീമ)യുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

തങ്ങളുടെ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും അധിക സംരക്ഷണം ആവശ്യമാണെങ്കില്‍ കമ്പനികള്‍ക്കും കുറഞ്ഞ നിരക്കിലുള്ള തകാഫുല്‍ ഉല്‍പന്നം വാങ്ങാന്‍ സാധിക്കും. ക്യുഐബിയുടെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ബര്‍വ കൊമേഴ്‌സ്യല്‍ അവന്യൂവിലെ ശാഖയിലാണ് ഇതിന് സൗകര്യമേര്‍പ്പെടുത്തിയിരിക്കുന്നത്.

2022 ലോകകപ്പ്, വിഷന്‍ 2030 എന്നിവയുടെ ഭാഗമായി അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ ഭാഗമായ താഴ്ന്ന വരുമാനക്കാര്‍ക്ക് സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുകയാണ് ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മാസം തോറും 10 റിയാല്‍, അല്ലെങ്കില്‍ വര്‍ഷത്തില്‍ 120 റിയാല്‍ എന്ന തോതിലാണ് ഇന്‍ഷുറന്‍സില്‍ പണമടക്കേണ്ടത്. സ്വാഭാവിക മരണങ്ങള്‍ക്ക് 50000 റിയാലും അപകടങ്ങള്‍ മൂലമുള്ള മരണങ്ങള്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെ കവര്‍ചെയ്യാന്‍ പദ്ധതിക്കാകും.

പൂര്‍ണമായും ശരീഅത്ത് നിയമങ്ങള്‍ക്കനുസൃതമായാണ് പദ്ധതി. എല്ലാ ഉപഭോക്താക്കളെയും പരിഗണിക്കുന്നതില്‍ ക്യുഐബിയുടെ പ്രതിബദ്ധതക്കുള്ള തെളിവാണിതെന്നും പേഴ്‌സണല്‍ ബാങ്കിംഗ് ഗ്രൂപ്പ് ജനറല്‍മാനേജര്‍ ഡി ആനന്ദ് പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x