മസ്‌കറ്റ്: സെയില്‍സ്, പര്‍ച്ചേയ്സ് മേഖലയില്‍ തൊഴില്‍ ചെയ്യുന്ന വിദേശികള്‍ വിസ കാലാവധി കഴിഞ്ഞാല്‍ രാജ്യം വിട്ടുപോകണമെന്ന നിര്‍ദ്ദേശവുമായി ഒമാന്‍ മാനവ വിഭവ ശേഷി മന്ത്രാലയം. സെയില്‍സ് റെപ്രസെന്റേറ്റീവ്/സെയില്‍സ് പ്രമോട്ടര്‍, പര്‍ച്ചേഴ്സ് റെപ്രസെന്റേറ്റീവ് എന്നി തസ്തിക നൂറു ശതമാനവും സ്വദേശിവത്കരിച്ചുകൊണ്ടു കഴിഞ്ഞ ദിവസം ഒമാന്‍ മാനവവിഭവ ശേഷി മന്ത്രി അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്രി ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇതിന്മേല്‍ കൂടുതല്‍ വിശദീകരണവുമായിട്ടാണ് മാനവ വിഭവ ശേഷി മന്ത്രാലയം രംഗത്തെത്തിയത്.
ഈ തസ്തികയില്‍ തൊഴില്‍ ചെയ്തു വരുന്ന വിദേശികള്‍ വിസ കാലാവധി കഴിയുമ്പോള്‍ രാജ്യം വിട്ടുപോകണമെന്നാണ് മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശം. നടപടി ആയിരക്കണക്കിന് മലയാളികളെ പ്രതികൂലമായി ബാധിച്ചേക്കും. കാലാവധി പൂര്‍ത്തീകരിക്കുന്ന ഈ വിസകള്‍ പുതുക്കി നല്‍കില്ലെന്നും വിശദീകരണ കുറിപ്പില്‍ പറയുന്നു. അതോടൊപ്പം ഇന്‍ഷുറന്‍സ് മേഖലകളിലെ സ്വദേശിവത്കരണവും പുരോഗമിച്ചു വരുന്നു.
ഈ മേഖലയില്‍ 75 % ശതമാനം സ്വദേശിവല്‍ക്കരണം പാലിക്കണമെന്നാണ് മന്ത്രാലയ നിര്‍ദേശം. ആരോഗ്യ മേഖലയിലെ ഫാര്‍മസിസ്റ്റ് തസ്തിക പൂര്‍ണമായും സ്വദേശികള്‍ക്കായി നീക്കി വെക്കുവാനാണ് നിര്‍ദേശം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.