Currency

കോവിഡ് 19: ഇന്ത്യയുള്‍പ്പെടെ 12 രാജ്യങ്ങളിലേക്ക് യാത്രാ വിലക്ക്; ഇഖാമയുള്ളവര്‍ക്ക് മടങ്ങാന്‍ 72 മണിക്കൂര്‍ സമയം

സ്വന്തം ലേഖകന്‍Thursday, March 12, 2020 11:47 am

റിയാദ്: സൗദി അറേബ്യയില്‍ പുതുതായി 24 പേര്‍ക്ക് കൂടി കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 21 പേര്‍ മക്കയിലെ ആശുപത്രിയില്‍ ഐസൊലേഷനിലേക്ക് മാറ്റി. മക്കയില്‍ രോഗം ബാധിച്ച ഈജിപ്ഷ്യന്‍ പൗരനുമായി ബന്ധപ്പെട്ടവരാണ് 21 പേരും. ഇവരുടെ ആരോഗ്യ നില മന്ത്രാലയം പരിശോധിച്ചു വരികയാണ്. ഇതോടെ സൗദിയില്‍ ആകെ രോഗ ബാധിതരുടെ എണ്ണം 45 ആയി ഉയര്‍ന്നു. ഇതില്‍ ഖതീഫിലുള്ള ഒരാള്‍ അസുഖത്തില്‍ നിന്ന് മോചിതനായിരുന്നു.

ഇതിനു പിന്നാലെ, ഇന്ത്യയുള്‍പ്പെടെ കൂടുതല്‍ രാജ്യങ്ങളിലേക്ക് സൗദി അറേബ്യ വിലക്കേര്‍പ്പെടുത്തി. കൊറോണ കേസുകള്‍ വര്‍ധിക്കുന്ന രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് ആഭ്യന്തര മന്ത്രാലയമാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്ത്യയുള്‍പ്പെടെ ഈ പട്ടികയിലുള്ള രാജ്യങ്ങളില്‍ 14 ദിവസം കഴിഞ്ഞ ആളുകള്‍ക്ക് സന്ദര്‍ശക വിസയിലടക്കം സൗദിയിലേക്ക് യാത്ര ചെയ്യാനാകില്ല. എന്നാല്‍ ഈ രാജ്യങ്ങളിലെ സൗദി പൗരന്മാര്‍ക്കും ഇഖാമയിലുള്ളവര്‍ക്കും മടങ്ങി വരാന്‍ ആഭ്യന്തര മന്ത്രാലയം 72 മണിക്കൂര്‍ സമയം അനുവദിച്ചിട്ടുണ്ട്.

സൗദിയില്‍ ജോലി ചെയ്യുന്ന ഇന്ത്യയിലേയും ഫിലിപ്പൈന്‍സിലേയും ആരോഗ്യ രംഗത്തെ ജീവനക്കാര്‍ക്കും മടങ്ങി വരാന്‍ സമയ പരിധിയില്ല.അതേസമയം യൂറോപ്യന്‍ യൂണിയന്‍, സ്വിറ്റ്‌സര്‍ലണ്ട്, പാകിസ്താന്‍, ശ്രീലങ്ക, ഫിലിപ്പൈന്‍, സുഡാന്‍, എത്യോപ്യ, എരിത്രിയ, കെനിയ, ജിബൂട്ടി, സോമാലിയ എന്നീ രാജ്യങ്ങളാണ് ഇന്ത്യയെ കൂടാതെ പട്ടികയിലുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x