
റിയാദ്: യുഎഇയും സൗദി അറേബ്യയും നടപ്പാക്കുന്ന സംയുക്ത വിസ കുറഞ്ഞ കാലാവധിയിലേക്ക് മാത്രമായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഹ്രസ്വ കാലത്തേക്കുള്ള സന്ദര്‍ശനത്തിന് വേണ്ടി മാത്രമേ ഇത്തരം വിസകള്‍ ഉപയോഗിക്കാന്‍ കഴിയുകയുള്ളൂവെന്ന് സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെറിറ്റേജ് വൈസ് പ്രസിഡന്റ് ഹൈഫാ ബിന്‍ത് മുഹമ്മദ് അല്‍ സൗദ് രാജകുമാരിയാണ് അറിയിച്ചത്.
ചെറിയ കാലയളവില്‍ ജോലിക്കോ വിനോദ പരിപാടികള്‍ക്കോ ബന്ധുക്കളെ സന്ദര്‍ശിക്കാനോ സംയുക്ത വിസ ഉപയോഗിക്കാനാവും. വിസ പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇരുരാജ്യങ്ങളിലേക്കും ഇലക്ട്രോണിക് വിസകള്‍ അനുവദിക്കപ്പെട്ട രാജ്യങ്ങള്‍ വ്യത്യസ്ഥമായതിനാല്‍ സാങ്കേതിക, നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമേ വിസ സംബന്ധിച്ചുള്ള അന്തിമ പ്രഖ്യാപനമുണ്ടാവുകയുള്ളൂ എന്നും ഹൈഫ പറഞ്ഞു.
യുഎഇ-സൗദി അറേബ്യ സംയുക്ത വിസ 2020ല്‍ പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് ഇരുരാജ്യങ്ങളുടെയും ധാരണ. നേരത്തെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ യുഎഇ സന്ദര്‍ശിച്ചപ്പോഴായിരുന്നു ഇത് സംബന്ധിച്ച കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. വിസ, എമിഗ്രേഷന്‍ നടപടികളിലെ സങ്കീര്‍ണതകള്‍ ഒഴിവാകും. ഇരു രാജ്യങ്ങളിലും താമസിക്കുന്നവര്‍ക്ക് വളരെ എളുപ്പം അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കാന്‍ കഴിയും വിധം ഒറ്റ വിസ എന്ന സംവിധാനമാണ് കൊണ്ടുവരുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.