
മസ്‌കത്ത്: ഒമാനില്‍നിന്നുള്ള വന്ദേ ഭാരത് സര്‍വിസുകളുടെ ടിക്കറ്റ് നിരക്കില്‍ വര്‍ധന. ജൂലൈ 17 മുതലുള്ള സര്‍വിസുകളുടെ ടിക്കറ്റ് നിരക്കാണ് കൂടിയത്. കൊച്ചിയിലേക്ക് 83 റിയാലാണ് നിരക്ക്. തിരുവനന്തപുരത്തിന് 92 റിയാലും നല്‍കണം. നേരത്തേ ഇത് യഥാക്രമം 73ഉം 79 റിയാലും ആയിരുന്നു. കോഴിക്കോടിനുള്ള പുതിയ നിരക്ക് വ്യക്തമായിട്ടില്ല. വന്ദേ ഭാരത് യാത്രക്കാര്‍ക്ക് മുഖാവരണം, കൈയുറ, ഫേസ്ഷീല്‍ഡ്, പി.പി.ഇ കിറ്റ് എന്നിവ സൗജന്യമായി നല്‍കുന്നുമുണ്ട്.
അതോടൊപ്പം പുതിയ ഘട്ടത്തിലെ സര്‍വിസുകളില്‍ അവസരം ലഭിച്ചവരോട് മസ്‌കത്തിലെ വത്തയ്യയിലുള്ള എന്‍.ടി.ടി ഓഫിസിലെത്തി ടിക്കറ്റ് എടുക്കാനാണ് നിര്‍ദേശിക്കുന്നത്. 21നുള്ള തിരുവനന്തപുരം സര്‍വിസില്‍ പോകാന്‍ അവസരം ലഭിച്ചവര്‍ക്കാണ് ഇതുസംബന്ധിച്ച ഇ-മെയില്‍ ലഭിച്ചത്.
ഒമാന്റെ ഉള്‍പ്രദേശങ്ങളിലുള്ള ചെറിയ വരുമാനക്കാരും മസ്‌കത്തില്‍ പരിചയക്കാരില്ലാത്തവരുമായവരെ ബുദ്ധിമുട്ടിലാക്കുന്നതാണ് ഈ നിര്‍ദേശമെന്ന് പരാതിയുയരുന്നുണ്ട്. ടാക്‌സി ചെലവും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മസ്‌കത്ത് വരെ യാത്രചെയ്യുന്നതിനുള്ള പേടിയും നിമിത്തം പലരും വന്ദേഭാരത് ഉപേക്ഷിച്ച് ചാര്‍ട്ടേഡ് വിമാനങ്ങള്‍ തേടുകയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.