Currency

സൗദിയിലേക്ക് സന്ദര്‍ശക വിസകള്‍ ഇനി രണ്ടു തരത്തില്‍; നിയമം പ്രാബല്യത്തില്‍

സ്വന്തം ലേഖകന്‍Thursday, September 19, 2019 12:07 pm

റിയാദ്: സൗദിയിലേക്ക് കുടുംബത്തിനും ബിസിനസിനുമുള്ള സന്ദര്‍ശക വിസകള്‍ ഒരു മാസത്തേക്കും ഒരു വര്‍ഷത്തേക്കുമായി നിജപ്പെടുത്തിയത് പ്രാബല്യത്തിലായി. നേരത്തെയുണ്ടായിരുന്ന മൂന്ന്, ആറ്, രണ്ട് വര്‍ഷ സന്ദര്‍ശക വിസകള്‍ സൈറ്റുകളില്‍ നിന്നും പിന്‍വലിച്ചു. രണ്ടു വിസകള്‍ക്കും മുന്നൂറ് റിയാല്‍ തന്നെയാണ് സ്റ്റാമ്പിങ് ചാര്‍ജ്.

ഒന്ന് ഒരു മാസത്തേക്കുള്ള സിംഗിള്‍ എന്‍ട്രി സന്ദര്‍ശന വിസ. ഇതിന് മൂന്ന് മാസം കാലാവധിയുണ്ട്. അതായത് വിസ സ്റ്റാമ്പ് ചെയ്ത ശേഷം മൂന്ന് മാസത്തിനുള്ളില്‍ സൗദിയില്‍ എത്തിയാല്‍ മതി. ഒരു മാസം മാത്രം സൗദിയില്‍ തങ്ങാവുന്ന ഈ വിസ ആറു മാസം വരെ പുതുക്കാം. പുതുക്കി ലഭിക്കാന്‍ ഓരോ മാസവും ഇന്‍ഷൂറന്‍സ് തുകയും അബ്ഷീര്‍ വഴി ഫീസും അടക്കണം. ഒരു വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയുടെ കാലാവധി ഒരു വര്‍ഷമാണ്. അതായത് ഒരു വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ സ്റ്റാമ്പ് ചെയ്താല്‍ ഒരു വര്‍ഷത്തിനുള്ളില്‍ സൗദിയിലേക്ക് പ്രവേശിച്ചാല്‍ മതി. ഈ വിസയില്‍ മൂന്ന് മാസം തുടര്‍ച്ചയായി നില്‍ക്കാം. ഇതിന് ശേഷം രാജ്യത്തിന് പുറത്ത് പോകാതെ ഓണ്‍ലൈനായി പുതിക്കാനുള്ള സംവിധാനം സജ്ജമാണ്. എന്നാല്‍ ആറ് മാസമായാല്‍ രാജ്യത്തിന് പുറത്ത് പോയി വരണം. പിന്നീട് ഒമ്പതാം മാസത്തില്‍ ഓണ്‍ലൈനായി പുതുക്കി ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ എക്‌സിറ്റായാല്‍ മതി.

ഇനി മുതല്‍ ബിസിനസ് വിസ, ആശ്രിത വിസ, ഹജ്ജ്-ഉംറ തുടങ്ങി എത്ര കാലാവധിയുള്ള വിസകള്‍ക്കും മുന്നൂറ് റിയാലാണ് സ്റ്റാമ്പിങ് ചാര്‍ജ്. നിലവില്‍ മൂന്ന് മാസ വിസകളുടെ സ്റ്റാമ്പിങിന് അപേക്ഷ നല്‍കിയവരോട് അപേക്ഷ ഒരു മാസത്തേക്കാക്കി അപേക്ഷിക്കാന്‍ കോണ്‍സുലേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പ്രകാരം അപേക്ഷ നല്‍കിയവരുടെ വിസകളുടെ സ്റ്റാമ്പിങ് നടപടി പുരോഗമിക്കുകയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x