
മസ്‌കത്ത്: ഒമാന്റെ വിവിധയിടങ്ങളില്‍ ഞായറാഴ്ച ശക്തമായ പൊടിക്കാറ്റ്. മസ്‌കത്ത്, ബുറൈമി, തെക്ക് വടക്ക് ബാത്തിന ഗവര്‍ണറേറ്റുകളുടെ വിവിധ ഭാഗങ്ങളിലാണ് പൊടിക്കാറ്റ് അടിച്ചത്. മണിക്കൂറില്‍ 20-25 നോട്ട് വേഗതയിലാണ് കാറ്റടിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
വിവിധ റോഡുകളില്‍ ദൂരക്കാഴ്ച പ്രയാസമായതിനാല്‍ വാഹനങ്ങള്‍ വേഗം കുറച്ചാണ് സഞ്ചരിച്ചത്. പൊടിക്കാറ്റിനെ തുടര്‍ന്നുള്ള അപകടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ശക്തമായ പൊടിക്കാറ്റില്‍ ദൂരക്കാഴ്ച പ്രയാസമാകാന്‍ സാധ്യതയുള്ളതിനാല്‍ വാഹന യാത്രികര്‍ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഏവിയേഷന്‍ പൊതുഅതോറിറ്റി രാവിലെ ട്വിറ്ററില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
പൊടിക്കാറ്റുണ്ടാകുന്ന സമയത്ത് പരമാവധി കെട്ടിടങ്ങള്‍ക്കുള്ളില്‍ തന്നെ കഴിയണമെന്നും പുറത്തേക്കിറങ്ങുന്നവര്‍ പൊടിക്കാറ്റിലെ മണലില്‍നിന്നുള്ള സംരക്ഷണാര്‍ഥം വായും മൂക്കും നനഞ്ഞ തുണി കൊണ്ട് മറക്കണമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി നിര്‍ദേശിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.