
ദോഹ: ഫൈവ് ജി നെറ്റ്‌വര്‍ക്ക് ഉപയോഗിച്ചുള്ള ലോകത്തെ ആദ്യ പറക്കും കാര്‍ ഖത്തറില്‍ പരീക്ഷണം നടത്തി. മൊബൈല്‍ സേവനദാതാക്കളായ ഉരീദുവാണ് ഫ്‌ലയിങ് ടാക്‌സി ദോഹയില്‍ വിജയകരമായി പരീക്ഷിച്ചത്. ഡ്രൈവറുടെ ആവശ്യമില്ലാത്ത ലോകത്തെ ആദ്യ ഫ്‌ലയിങ് ടാക്‌സിയുടെ പരീക്ഷണപ്പറക്കലായിരുന്നു ദോഹയിലെ പേള്‍ ഖത്തറില്‍ നടന്നത്. അഞ്ച് വര്‍ഷത്തിനകം ഫ്‌ലയിങ് ടാക്‌സികള്‍ വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസിന് ഇറക്കാനാണ് വിവിധ കമ്പനികളുടെ നീക്കം.
മൊബൈല്‍ നെറ്റ്‌വര്‍ക്ക് കമ്പനിയായ ഉരീദുവാണ് ഫൈവ് ജി നെറ്റ്‌വര്‍ക്ക് ഉപയോഗിച്ച് ഫ്‌ലയിങ് ടാക്‌സി വിജയകരമായി പരീക്ഷിച്ചത്. രണ്ട് പേര്‍ക്ക് ഇരുപത് മിനുട്ടോളം ഡ്രൈവറില്ലാതെ യാത്ര ചെയ്യാന്‍ കഴിയുമെന്നതാണ് പറക്കും കാറിന്റെ സവിശേഷത.
ചെറിയ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചോ മൊബൈല്‍ ഉപയോഗിച്ചോ കാറിനെ നിയന്ത്രിക്കാന്‍ കഴിയും. ഫൈവ് ജി നെറ്റ്‌വര്‍ക്ക് ഉപയോഗിച്ചുള്ള ഫ്‌ലയിങ് ടാക്‌സിയുടെ വേഗതയും ശക്തിയും അളക്കുന്നതിന്റെ ഭാഗമായാണ് പരീക്ഷണപ്പറക്കല്‍ നടത്തിയത്. പറക്കും കാറിന് പുറമെ ഫൈവ്ജി ബസ്, ഫൈവ് ജി ഹൌസ് ബോട്ട്, ഫൈവ് ജി ഡ്രോണ്‍ സേവനങ്ങള്‍ എന്നിവയും ഭാവിയില്‍ ലഭ്യമാക്കാന്‍ ഉറീദുവിന് പദ്ധതിയുണ്ട്.
ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പറക്കും കാറുകള്‍ ഇറക്കാനുള്ള നടപടികളുമായി ആഗോള ടാക്‌സി സര്‍വീസ് കമ്പനിയായ ഊബര്‍ നിലവില്‍ മുന്നോട്ടുപോകുന്നുണ്ട്. വരുന്ന അഞ്ച് വര്‍ഷത്തിനകം ഈ സേവനം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്നാണ് ഊബര്‍ ഉള്‍പ്പെടെയുള്ള കമ്പനികളുടെ പ്രതീക്ഷ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.