
കുവൈത്ത് സിറ്റി: കുവൈത്തില്‍ 45 ശതമാനം പൗരന്മാര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ തയ്യാറല്ലെന്ന് സാമ്പിള്‍ സര്‍വേ റിപ്പോര്‍ട്ട്. 10000 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. വാക്‌സിനേഷന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ബോധവത്കരണ കാമ്പയിന്‍ നടത്താനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം. പ്രമുഖ ഡോക്ടര്‍മാരെ പങ്കെടുപ്പിച്ചായിരിക്കും പ്രചാരണം. ജനങ്ങളുടെ ആശങ്ക അകറ്റാനായി ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. ബാസില്‍ അസ്സബാഹ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
ഡിസംബര്‍ അവസാനത്തോടെ വാക്‌സിന്‍ ലഭ്യമാക്കാന്‍ അധികൃതര്‍ ഒരുക്കം ആരംഭിച്ചിട്ടുണ്ട്. 57 ലക്ഷം ഡോസ് ആണ് ഇറക്കുമതി ചെയ്യുന്നത്. 28 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ഇത് മതിയാകും എന്നാണ് പ്രതീക്ഷിക്കുന്നത്. 13 വയസ്സില്‍ താഴെയുള്ളവര്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കില്ല. വിദേശികള്‍ക്കും വാക്‌സിന്‍ സൗജന്യമാണ്. 10 ലക്ഷം ഡോസ് ഫൈസര്‍, 17 ലക്ഷം ഡോസ് മോഡേണ, 30 ലക്ഷം ഡോസ് ഓക്‌സ്‌ഫോഡ് ആസ്ട്രസെനിക്ക എന്നീ വാക്‌സിനുകളാണ് കുവൈത്ത് ഇറക്കുമതി ചെയ്യാന്‍ ധാരണയായിട്ടുള്ളത്.
ആരോഗ്യ പ്രവര്‍ത്തകര്‍, പ്രായമായവര്‍, ഭിന്നശേഷിക്കാര്‍, മാറാരോഗികള്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള മറ്റുള്ളവര്‍ തുടങ്ങിയവരെയാണ് മുന്‍ഗണന ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.