
കുവൈത്ത് സിറ്റി: കുവൈത്തില്‍ 4809 വിദേശി എന്‍ജിനീയര്‍മാര്‍ യോഗ്യത പരീക്ഷയില്‍ പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്. ഇവരെ കൂടാതെ 1591 പേരുടെ കാര്യത്തില്‍ മൂല്യനിര്‍ണയ സമിതിയുടെ തീരുമാനം കാത്തിരിക്കുകയാണ്. കുവൈത്തില്‍ എന്‍ജിനീയര്‍മാരുടെ ഇഖാമ പുതുക്കുന്നതിന് കുവൈത്ത് സൊസൈറ്റി ഓഫ് എന്‍ജിനീയേഴ്സിന്റെ എന്‍.ഒ.സി നിര്‍ബന്ധമാക്കിയിരുന്നു. സര്‍ട്ടിഫിക്കറ്റ് പരിശോധനയുടെയും യോഗ്യത പരീക്ഷയുടെയും അടിസ്ഥാനത്തില്‍ മാത്രമാണ് എന്‍ജിനീയേഴ്സ് സൊസൈറ്റി എന്‍.ഒ.സി നല്‍കുന്നത്.
ഇതിന്റെ ഭാഗമായി നടത്തിയ യോഗ്യത പരീക്ഷയിലാണ് 4809 വിദേശി എന്‍ജിനീയര്‍മാര്‍ പരാജയപ്പെട്ടത്. എന്‍ജിനീയര്‍ അല്ലാത്ത മറ്റു തസ്തികയിലേക്ക് ജോലി മാറുകയോ നാട്ടിലേക്കു മടങ്ങുകയോ ആണ് ഇത്തരക്കാര്‍ക്ക് മുന്നിലുള്ള വഴികള്‍. ഇന്ത്യയുള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവരാണ് അംഗീകാരം നഷ്ടമായവരിലേറെയും.
നിരവധി മലയാളി എന്‍ജിനീയര്‍മാരും ഇക്കൂട്ടത്തിലുള്ളതായാണ് സൂചന. കഴിഞ്ഞ വര്‍ഷം മുതലാണ് എന്‍ജിനീയര്‍മാര്‍ക്ക് ഇഖാമ പുതുക്കി നല്‍കണമെങ്കില്‍ എന്‍ജിനീയേഴ്‌സ് സൊസൈറ്റിയുടെ എന്‍.ഒ.സി വേണമെന്ന് മാന്‍ പവര്‍ അതോറിറ്റി നിബന്ധന വെച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.