
കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വികസന ചരിത്രത്തില്‍ നാഴികക്കല്ലായി മാറിയേക്കാവുന്ന ശൈഖ് ജാബിര്‍ അല്‍ അഹ്മദ് പാലത്തിന്റെ 97.2 ശതമാനം നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായി. റോഡ് ആന്‍ഡ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി മേധാവി എന്‍ജി. അഹ്മദ് അല്‍ ഹസാന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഈ വര്‍ഷം അവസാനത്തോടെ പദ്ധതി മുഴുവന്‍ പൂര്‍ത്തിയാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. കരയില്‍ അഞ്ചു മേല്‍പാലങ്ങളോടെ 4.7 കിലോമീറ്റര്‍ റോഡും കടലില്‍ 7.7 കി.മീറ്റര്‍ നീളത്തില്‍ പാലവും ഉള്‍പ്പെടുന്നതാണ് ശൈഖ് ജാബിര്‍ പാലം പദ്ധതി.
ഇതിനിടയില്‍ നടപ്പാലങ്ങളും സുരക്ഷാ പോയന്റുകളും ഉണ്ട്. 165.7 ദശലക്ഷം ദീനാറാണ് പദ്ധതി ചെലവ്. ശുവൈഖ് തുറമുഖത്തെ ഫ്രീസോണില്‍നിന്ന് ആരംഭിച്ച് കുവൈത്തിന്റെ പടിഞ്ഞാറന്‍ കടല്‍ ഭാഗത്തുകൂടി ഉമ്മുന്നമ്ല്‍ ദ്വീപ് ചേര്‍ന്നുപോകുന്ന പാലം ദോഹ അതിവേഗപാതയിലാണ് അവസാനിക്കുക. പാലം 100 വര്‍ഷം സുരക്ഷിതമായി നിലകൊള്ളുമെന്ന് അഹ്മദ് അല്‍ ഹസാന്‍ കൂട്ടിച്ചേര്‍ത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.