
കമല ഹാരിസ്
വാഷിങ്ടണ്‍: അമേരിക്കന്‍ ജനസംഖ്യയുടെ ഒരു ശതമാനം മാത്രം വരുന്ന ന്യൂനപക്ഷ വംശീയ വിഭാഗങ്ങളെ പ്രതിനിധാനംചെയ്ത് അഞ്ച് ഇന്ത്യന്‍ വംശജര്‍ ജനുവരി മൂന്നിന് വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന ചടങ്ങില്‍ സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റെടുത്തു. അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും ഇന്ത്യന്‍ വംശജര്‍ ഒരുമിച്ച് കോണ്ഗ്രസിലത്തെുന്നത്. കമല ഹാരിസ്, അമി ബേര, റോ ഖന്ന, രാജ കൃഷ്ണമൂര്‍ത്തി, പ്രമീള ജയപാല്‍ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.
ഇന്ത്യയില്‍ പാരമ്പര്യം ഉള്‍ക്കൊള്ളുന്ന അഞ്ചുപേരും അമേരിക്കന്‍ രാഷ്ട്രീയ മുഖ്യധാരയില്‍ സാന്നിധ്യവും പ്രാഗല്ഭ്യവും തെളിയിച്ചവരാണ്. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നയങ്ങളെ എതിര്‍ക്കുന്ന കമല ഹാരിസ് ട്രംപിനെതിരെ പരസ്യമായി യുദ്ധ പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. അമി ബീറ യുഎസ് കോണ്‍ഗ്രസിലേക്ക് മൂന്നാമതും തെരഞ്ഞെടുക്കപ്പെട്ടതോടെ അറുപത് വര്‍ഷം മുമ്പ് യുഎസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജന് ദലീപ് സിംഗ് സന്ധുവിന്റെ റിക്കാര്‍ഡിനൊപ്പമെത്തി.

കമല ഹാരിസ്: (52) ഡെമോക്രാറ്റിക് പാര്‍ട്ടി. കാലിഫോര്‍ണിയയില്‍നിന്നുള്ള സെനറ്ററായാണ് യു.എസ് കോണ്ഗ്രസിലത്തെുന്നത്. കാലിഫോര്‍ണിയയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യന്‍ അറ്റോര്‍ണി ജനറലാണ് (2010). മാതാവ് ഇന്ത്യക്കാരിയായ ഡോ. ശ്യാമള ഗോപാലന് ഹാരിസ്. പിതാവ് ജമൈക്കക്കാരനായ ഡൊണാള്‍ഡ് ഹാരിസ്.
അമി ബേര: (51). മെക്സികോയില്‍നിന്ന് അമേരിക്കയിലേക്കു കുടിയേറിയ ബാബുലാല്‍ ബേരയാണ് പിതാവ്. മാതാവ് ഇന്ത്യക്കാരിയാണ്. ആയുര്‍വേദ ഡോക്ടറായ അമി ബേര 2013 മുതല്‍ കാലിഫോര്‍ണിയയില്‍നിന്നുള്ള ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധിയാണ്. 2014ലും 2016ലും സെനറ്റ് അംഗമായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
റോ ഖന്ന: (40) ഡെമോക്രാറ്റിക് പാര്‍ട്ടി. സിലിക്കണ്‍ വാലിയില്‍നിന്നുള്ള പ്രതിനിധി. മിഷിഗണ്‍ സര്‍വകലാശാലയില്‍ പഠനം പൂര്‍ത്തിയാക്കിയ ഖന്നയുടെ അച്ഛന് പിന്നീട് അമേരിക്കന്‍ പൗരത്വം സ്വീകരിക്കുകയായിരുന്നു.
രാജ കൃഷ്ണമൂര്‍ത്തി: (42) ഇലിനോയ് സംസ്ഥാനത്തുനിന്നുള്ള ഡെമോക്രാറ്റിക് പ്രതിനിധി. ന്യൂഡല്‍ഹിയില്‍ ജനിച്ച ഇദ്ദേഹം ചെറുപ്പകാലത്ത് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. ഗീതയിലെ വാചകം ചൊല്ലിയാണ് സത്യപ്രതിജ്ഞ ചെയ്തത്.
പ്രമീള ജയപാല്‍: (51) ചെന്നൈയിലാണ് ജനനം. വാഷിങ്ടണ്‍ സംസ്ഥാനത്തുനിന്നുള്ള ഡെമോക്രാറ്റിക് പ്രതിനിധിയാണ്. യു.എസ് പ്രതിനിധിസഭയിലെ ഇന്ത്യന്‍ വംശജയായ ആദ്യ വനിത കൂടിയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.