യുഎസ്എ: നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങിയ സന്തോഷം പങ്കുവെച്ചത് ഇന്ത്യന്‍ വംശജയായ ഡോക്ടര്‍ സ്വാതി മോഹന്‍. കുട്ടിക്കാലത്ത് സ്റ്റാര്‍ ട്രെക് സീരീസ് കണ്ട് പ്രപഞ്ച രഹസ്യങ്ങള്‍ കണ്ടെത്തണമെന്ന വാശിയാണ് സ്വാതിയെ നാസയിലെത്തിച്ചത്. ഏഴ് കൊല്ലം മുമ്പാണ് നാസയുടെ ചൊവ്വാദൗത്യ പദ്ധതിയില്‍ സ്വാതി മോഹന്‍ അംഗമാകുന്നത്.
പെര്‍സിവിയറന്‍സിന്റെ ലാന്‍ഡിങ് സംവിധാനത്തിനാവശ്യമായ മാര്‍ഗ നിര്‍ദേശത്തിനും നിയന്ത്രണത്തിനും നേതൃത്വം നല്‍കിയത് സ്വാതി മോഹനാണ്. പേടകം ചൊവ്വാ ഉപരിതലത്തിലിറങ്ങിയപ്പോള്‍ മറ്റ് ടീമംഗങ്ങളുമായി സംവദിക്കുകയും ജിഎന്‍&സി സബ്സിസ്റ്റവുമായുള്ള ഏകോപനം നടത്തിയതും സ്വാതിയായിരുന്നു.
ഒരു വയസ് പ്രായമുള്ളപ്പോളാണ് സ്വാതിയുടെ കുടുംബം ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയത്. ബംഗളൂരുവിലാണ് സ്വാതി ജനിച്ചതും. തന്റെ കുടുംബത്തിന് ഇപ്പോഴും ബംഗളൂരുവില്‍ വീടുണ്ടെന്നും മാതാപിതാക്കള്‍ വര്‍ഷത്തിലൊരിക്കലെങ്കിലും അവിടെ ചെലവഴിക്കാറുണ്ടെന്നും സ്വാതി വ്യക്തമാക്കുന്നു.
സ്വാതിയുടെ വിദ്യാഭ്യാസമെല്ലാം അമേരിക്കയിലായിരുന്നു. ഒമ്പത് വയസ് പ്രായമുള്ളപ്പോഴാണ് സ്റ്റാര്‍ ട്രെക് സീരിസില്‍ സ്വാതിയ്ക്ക് അതിയായ താത്പര്യം ജനിച്ചത്. ബഹിരാകാശത്തെയും ഭൂമിക്കപ്പുറമുള്ള പ്രപഞ്ചത്തേയും ജീവനെ കുറിച്ചുമൊക്കെ കൗതുകം ജനിച്ചത് ആ പ്രായത്തിലായിരുന്നുവെന്നും സ്വാതി പറയുന്നു. നാസയുടെ വിവിധ ദൗത്യങ്ങളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് ചൊവ്വയില്‍ ജീവന്‍ തേടിയുള്ള ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ ദൗത്യത്തിന് സ്വാതി മോഹന്‍ നേതൃത്വ പങ്കാളിയാവുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.