Currency

കുവൈത്തില്‍ സ്വകാര്യമേഖലയില്‍ പണിയെടുക്കുന്നത് 14 ലക്ഷം വിദേശികള്‍

സ്വന്തം ലേഖകന്‍Saturday, January 7, 2017 12:59 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ 14 ലക്ഷം വിദേശികള്‍ സ്വകാര്യ മേഖലയില്‍ പണിയെടുക്കുന്നതായി മാനവ വിഭവശേഷി പൊതു അതോറിറ്റി അറിയിച്ചു. രാജ്യത്തെ സ്വകാര്യ മേഖലയില്‍ പണിയെടുക്കുന്ന വിദേശികളുടെ എണ്ണം 2016 ഡിസംബര്‍ 31 വരെയുള്ള കണക്ക്പ്രകാരം 14,03,457 ആണെന്ന് മാനവവിഭവശേഷി പൊതു അതോറിട്ടി ആക്ടിംഗ് ഡയറക്ടര്‍ അബ്ദുള്ള അല്‍ മൊട്ടൗട്ടാഹ് ഉദ്ദരിച്ച് റിപ്പോര്‍ട്ടുള്ളത്. ഡിസംബര്‍ 31 വരെ 1,97,000 പേര്‍ വിസാ മാറിയിട്ടുണ്ട്. 7,97,000 പേര്‍ വിസ പുതുക്കുകയും 47,000 പേരുടെ വിസകള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 8,157 പേര്‍ തങ്ങളുടെ അനധികൃത താമസ പദവി നിയമാനുസൃതമാക്കിയിട്ടുള്ളതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കൂടാതെ തൊഴില്‍ നിയമം ലംഘിച്ച 1,091 തൊഴിലുടമകളെ കണ്ടെത്തുകയും നിയമലംഘനം നടത്തിയ 1238 തൊഴിലാളികളെ അറസ്റ്റ് ചെയ്തതായും ആക്ടിംഗ് ഡയറക്ടര്‍ കൂട്ടിച്ചേര്‍ത്തു. 2011 മുതല്‍ 2016 ഡിസംബര്‍ വരെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള അനധികൃത താമസക്കാരായി മാറിയ 8,157 പേര്‍ തങ്ങളുടെ താമസ പദവി നിയമാനുസൃതമാക്കിയിട്ടുണ്ട്. ഇതില്‍ കുവൈറ്റിലുള്ള 5637 പേര്‍ തങ്ങളുടെ സൗദി പൗരത്വം പുനഃസ്ഥാപിച്ചിട്ടുണ്ട്.

കൂടാതെ, സിറിയ, ഇറാഖ്, ഇറാന്‍, ജോര്‍ദാന്‍ എന്നി രാജ്യങ്ങളില്‍ നിന്നുള്ളവരും പൗരത്വം പുനസ്ഥാപിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇത്തരത്തില്‍ പൗരത്വം പുനഃസ്ഥാപിക്കാനുള്ളവര്‍ ഇല്ലിഗല്‍ റസിഡന്‍സി അഫേഴ്‌സിലെ സെന്‍ട്രല്‍ ഏജന്‍സിയുടെ കേന്ദ്ര ഓഫീസുമായി ബന്ധപ്പെടണമെന്ന് ഏജന്‍സി അധ്യക്ഷന്‍ കേണല്‍ മൊഹമ്മദ് അല്‍ വൊഹൈബ് അറിയിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x